ന്യൂഡൽഹി: സ്മാർട്ട് ഫോണുകളിൽ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് (സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ്) സംവിധാനം എപ്പോഴും പ്രവർത്തനക്ഷമമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ ആപ്പിൾ, ഗൂഗിൾ, സാംസങ് ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ നിർമ്മാതാക്കൾ എതിർപ്പുമായി രംഗത്ത്. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ഗുരുതര ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ ഈ നീക്കം. റോയിട്ടേഴ്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരമൊരു നടപടി ലോകത്ത് മറ്റെവിടെയും നിലവിലില്ലെന്നും, ഈ നിയന്ത്രണം അതിരുകടന്നതായിരിക്കുമെന്നും ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐ സി ഇ എ) സർക്കാറിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് കൃത്യമായ ലൊക്കേഷൻ ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്താൻ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് സാധ്യമാക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സംവിധാനത്തിൽ മൊബൈൽ ടവറുകളിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ചാണ് ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കുന്നത്. ഇത് ഏകദേശ പ്രദേശം മാത്രമേ നൽകുന്നുള്ളൂ.
ഫോൺ ഉടമയുടെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കാൻ കഴിയണമെങ്കിൽ ജി പി എസ് സാങ്കേതികവിദ്യ (ഉപഗ്രഹ സിഗ്നലുകളും സെല്ലുലാർ ഡേറ്റയും ഉപയോഗിച്ച്) മൊബൈലുകളിൽ എപ്പോഴും പ്രവർത്തനക്ഷമമാക്കാൻ സ്മാർട്ട് ഫോൺ കമ്പനികളോട് സർക്കാർ ഉത്തരവിടണമെന്ന് റിലയൻസ് ജിയോയെയും ഭാരതി എയർടെലിനെയും പ്രതിനിധീകരിക്കുന്ന സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി ഒ എ ഐ) കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം മൊബൈൽ കമ്പനികളോട് ഈ നിർദേശം നൽകിയത്.
വിവാദങ്ങൾ തുടരുന്നു
കേന്ദ്ര സർക്കാറിൻ്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഡിലീറ്റ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയാത്ത തരത്തിൽ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ കമ്പനികൾക്ക് ഏതാനും ദിവസം മുമ്പ് നിർദേശം നൽകിയിരുന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് സംബന്ധിച്ച ഈ പുതിയ നിർദേശം പുറത്തുവരുന്നത്. ഫോണുകളെ നിരീക്ഷണ ഉപകരണമാക്കി മാറ്റുന്നതാണ് സർക്കാർ നിർദേശമെന്ന് വിമർശനം ശക്തമായിട്ടുണ്ട്.






Leave a comment