യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ 28.5% ഇടിഞ്ഞുവെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ കനത്ത തീരുവകളുടെ ആഘാതം ഇന്ത്യക്കു ഏറ്റെന്നു ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റിവ് (ജി ടി ആർ ഐ) പറയുന്നു.
അവർ നടത്തിയ പഠനത്തിൽ എല്ലാ പ്രധാന കയറ്റുമതി മേഖലകൾക്കും അടിയേറ്റുവെന്നു വ്യക്തമായി. $8.83 ബില്യണിൽ നിന്നു $6.31 ബില്യണിലേക്കാണ് പതനം. അനേക വർഷങ്ങൾക്കിടയിൽ ഹൃസ്വ കാലഘട്ടത്തിൽ ഉണ്ടായ ഏറ്റവും വലിയ ഇടിവ്.
ഏപ്രിൽ ആദ്യം 10% ആയിരുന്നു താരിഫ് എങ്കിൽ ഓഗസ്റ്റിൽ അത് 25% ആയി. ആ മാസം അവസാനിച്ചപ്പോൾ 50% എത്തി.
ചൈനയ്ക്കു 30% ആണ് താരിഫ്. ജപ്പാന് 15%.
താരിഫ് ഇല്ലാത്ത ഇന്ത്യൻ ഉത്പന്നങ്ങൾക്കും യുഎസ് വിപണിയിൽ വീഴ്ചയുണ്ട്. അത് ഇന്ത്യൻ കയറ്റുമതിയിൽ 40% ആണ്.
ഏറ്റവും വലിയ അടിയേറ്റത് സ്മാർട്ട് ഫോണുകൾ, മരുന്നുകൾ, പെട്രോ ഉത്പന്നങ്ങൾ എന്നിവയ്ക്കാണ്. അഞ്ചു മാസത്തിൽ അവയുടെ കയറ്റുമതി 25.8% വീണു. സ്മാർട്ട് ഫോണുകൾ ആയിരുന്നു ഏറ്റവും വലിയ കയറ്റുമതി. അതിൽ 36% ആണ് കുറവ് വന്നത്. ഒക്ടോബറിൽ $1.5 ബില്യൺ ആയി അവസാനിച്ചു.
മരുന്നുകൾക്ക് 1.6% കുറവേ വന്നുള്ളൂ. പക്ഷെ പെട്രോളിയം ഉത്പന്നങ്ങൾക്ക് 15.5% കുറഞ്ഞു $246 മില്യൺ മാത്രമായി.
ഇരുമ്പ്, ഉരുക്ക്, അലുമിനിയം, ചെമ്പ്, വാഹന പാർട്ടുകൾ ഇവയ്ക്കൊക്കെ ഇടിവുണ്ടായി.
തുണിത്തരങ്ങളുടെ കയറ്റുമതി ഇടിഞ്ഞതു തൊഴിലാളികളെ ബാധിച്ചു. 31.2% ആണ് കുറവുണ്ടായത്. അഞ്ചു മാസം കൊണ്ട് $1.5 ബില്യൺ ആണ് ഇല്ലാതായത്. പല കമ്പനികളും നിർമാണം കുറച്ചപ്പോൾ തൊഴിൽ നഷ്ടവും ഉണ്ടായി.
റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇന്ത്യയ്ക്കു നഷ്ടമായപ്പോൾ വിയറ്റ്നാം, ബംഗ്ലാദേശ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ നേട്ടമുണ്ടാക്കി. തിരുപ്പൂരിലും ലുധിയാനയിലും പാനിപ്പറ്റിലും പിരിച്ചു വിടൽ ഉണ്ടായി.
സോളാർ പാനലുകളുടെ കയറ്റുമതി 76% കുറഞ്ഞു.
രത്‌നവും ആഭരണങ്ങളും 27% കുറഞ്ഞു. കെമിക്കൽ കയറ്റുമതി 38 ശതമാനവും.






Leave a comment