തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മൂന്ന് തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചത്. ചിത്രങ്ങൾ, വാട്‌സാപ്പ് ചാറ്റുകളുടെ ഹാഷ്‌വാല്യു സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങൾ എന്നിവയാണ് അവ. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ സമർപ്പിക്കുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിന് വേണ്ടി അഭിഭാഷകനാണ് കോടതിയിൽ തെളിവ് നൽകിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.
അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.
രാഹുലിന്റെ പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ യുവതി എത്തിയ ദിവസത്തെ സി സി ടിവി ദൃശ്യം ലഭിച്ചിട്ടില്ല. ഇവിടെയെത്തിച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ സി സി ടി വിയുടെ ഡി വി ആറിൽ യുവതി പറഞ്ഞ സമയത്തെ ദൃശ്യം ഉണ്ടായിരുന്നില്ല.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കുറ്റത്തിന് രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാൽ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതിയിലാണ് സൈബർ പൊലീസിന്റെ നടപടി.
ഇന്നലെ വൈകിട്ട് അഞ്ചോടെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നന്ദാവനം എ.ആർ ക്യാമ്പിലെ സൈബർ പൊലീസ് സ്റ്റേഷനിലും പൊലീസ് ട്രെയിനിംഗ് കോളേജിലുമെത്തിച്ച് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഒൻപതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ പിടിച്ചെടുത്തു. പോസ്റ്ര് ചെയ്ത വീഡിയോ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.
കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ.ദീപ ജോസഫ്, പാലക്കാട് സ്വദേശിയായ വ്ലോഗർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമപരമായി നേരിടുമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.
കൂടുതൽപേരെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.







Leave a comment