അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണ ചടങ്ങ് നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ധ്വജ സ്തംഭത്തിലാണ് കാവി പതാക ഉയർത്തിയത്. അയോധ്യയിൽ റോഡ് ഷോയായി എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ ദർശനവും ആരതിയും അർപ്പിച്ചതിന് നടത്തിയതിന് ശേഷമാണ് ധ്വജാരോഹണം നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായതിന്റെ ഭാഗമായാണ് ക്ഷേത്രത്തിന് മുകളിൽ പതാക സ്ഥാപിക്കുന്നത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും പ്രധാനമന്ത്രിയെ രാമക്ഷേത്രത്തിൽ അനുഗമിച്ചു.
വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, വാത്മീകി, അഹല്യ, ശബരി, ഗുഹൻ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന സപ്തമന്ദിറിലും ശേഷാവതാർ മന്ദിർ, മാതാ അന്നുപൂർണ മന്ദിർ എന്നിവിടങ്ങളിലും ദർശനം നടത്തിയതിന് ശേഷമാണ് രാമക്ഷേത്രത്തിലേക്ക് എത്തിയത്. ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഭീകരവാദ വിരുദ്ധ സേന, നാഷണൽ സെക്യൂരിറ്റി ഗാർഡ്, സൈബർ സുരക്ഷാ വിദഗ്ധർ, ഉൾപ്പെടെ 6970 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാമക്ഷേത്രത്തിലും പരിസരങ്ങളിലുമായി വിന്യസിച്ചിരുന്നത്.
പത്തടി ഉയരവും ഇരുപത് അടി നീളവും ത്രികോണാകൃതിയിലുമുള്ള കൊടിയിൽ ഓം, ഉദയസൂര്യൻ, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണുള്ളത്. പാരച്യൂട്ട് നിർമിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഈ പതാകയും നിർമിച്ചിരിക്കുന്നത്. കൂടുതൽ കാലം നിലനിൽക്കുന്നതിന് വേണ്ടിയാണ് ഈ രീതിയിൽ പതാക നിർമിച്ചത്.






Leave a comment