കൊച്ചി: എ സര്‍ട്ടിഫിക്കറ്റും പതിനഞ്ചോളം തിരുത്തലുകളും നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യംചെയ്ത് ‘ഹാല്‍’ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചവയില്‍ രണ്ടുമാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും അനുമതിക്കായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.
കോടതി നടപടികളുമായി ബന്ധപ്പെട്ട ഒരു സീനിലെ ഏതാനും ഭാഗങ്ങള്‍ മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കുക, ചില സാംസ്കാരിക സംഘടനകളെ അപമാനിക്കുന്ന സംഭാഷണങ്ങൾ നീക്കം ചെയ്യുക, ‘രാഖി’ കാണുന്ന ഭാഗങ്ങൾ അവ്യക്തമാക്കുക എന്നീ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങളും കോടതി അംഗീകരിച്ചു.
15 മാറ്റങ്ങളായിരുന്നു നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിര്‍ദേശിച്ചത്. മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ വികാരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങള്‍ അവ്യക്തമാക്കണം തുടങ്ങി നിര്‍ദേശങ്ങളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ചത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണവും നായിക മുസ്ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്.
ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അദ്ദേഹം സിനിമ കണ്ടിരുന്നു. ഹര്‍ജിയെ എതിര്‍ത്ത് കത്തോലിക്കാ കോണ്‍ഗ്രസും ആര്‍എസ്എസ് നേതാവും കക്ഷി ചേര്‍ന്നിരുന്നു.







Leave a comment