ന്യൂഡൽഹി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടെ കാലാവസ്ഥാദുരന്തങ്ങൾ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ ഒന്പതാമതെന്നു റിപ്പോർട്ട്. 1995 മുതൽ രാജ്യത്തുണ്ടായിട്ടുള്ള 430 തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ മൂലം 80,000 പേർ മരിച്ചിട്ടുണ്ടെന്നും പരിസ്ഥിതി തിങ്ക് ടാങ്കായ ജർമൻവാച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ബ്രസീലിൽ നടക്കുന്ന കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള യുഎൻ കോണ്ഫറൻസായ സിഒപി 30ലാണ് “കാലാവസ്ഥാ അപകടസൂചിക (സിആർഐ) 2026’എന്നപേരിലുള്ള റിപ്പോർട്ട് ജർമൻവാച്ച് പുറത്തുവിട്ടത്.
കാലാവസ്ഥാവ്യതിയാനം മൂലം ആഗോളതലത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ 8,30,000 മരണങ്ങളും 45 ലക്ഷം കോടി രൂപയുടെ നഷ്ടവുമുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കങ്ങൾ, കൊടുങ്കാറ്റുകൾ തുടങ്ങിയ അതിതീവ്ര കാലാവസ്ഥാദുരന്തങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 30 വർഷത്തിനിടെ കാലാവസ്ഥാദുരന്തങ്ങൾ ഏറ്റവുമധികം ബാധിച്ചത് ഡൊമിനിക്ക, മ്യാൻമർ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലാണ്. ലിബിയ, ഹെയ്തി, ഗ്രനാഡ, ഫിലിപ്പീൻസ്, നിക്കരാഗ്വ, ബഹാമാസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കുപുറമെ ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ.
റിപ്പോർട്ടിൽ ഇന്ത്യയെ സംബന്ധിക്കുന്ന ഭാഗത്തിൽ 1998ലെ ഗുജറാത്ത് ചുഴലിക്കാറ്റും 1999ലെ ഒഡീഷ അതിതീവ്ര ചുഴലിക്കാറ്റും 2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കങ്ങളും 2019ൽ രാജ്യത്തുണ്ടായ വെള്ളപ്പൊക്കങ്ങളുമടക്കം പരാമർശിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇതുപോലെ രാജ്യത്തുണ്ടായ 430 തീവ്ര കാലാവസ്ഥാദുരന്തങ്ങൾ മൂലം രാജ്യത്തിന് 17,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നും 130 കോടി ആളുകളെ ബാധിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.






Leave a comment