വാഷിങ്ടൺ: അമേരിക്കൻ ജനതയ്ക്ക് താരിഫ് വരുമാനത്തിൽനിന്ന് ഡിവിഡൻ്റ് നൽകുമെന്ന് ആവർത്തിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, അമേരിക്കയിലെ ഉയർന്ന വരുമാനമുള്ളവർ ഒഴികെയുള്ള എല്ലാവർക്കും കുറഞ്ഞത് 2,000 ഡോളർ ഡിവിഡൻ്റ് നൽകുമെന്ന് ട്രംപ് അറിയിച്ചു. സർക്കാരിൻ്റെ താരിഫ് നയങ്ങളുടെ ഫലമായി രാജ്യത്തിന്റെ സമ്പത്ത് വർധിച്ചെന്നും ഉയർന്ന വരുമാനം ഇല്ലാത്ത എല്ലാവർക്കും കുറഞ്ഞത് 2000 ഡോളർ വീതം ഡിവിഡൻ്റ് നൽകുമെന്നും ട്രംപ് കുറിച്ചു. താരിഫുകൾക്കെതിരെ സംസാരിക്കുന്നവരെ വിഡ്ഢികൾ എന്ന് വിശേഷിപ്പിച്ച ട്രംപ്, രാജ്യം ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നവും ബഹുമാനിക്കപ്പെടുന്നതുമാണെന്നും പണപ്പെരുപ്പം തീരെയില്ലെന്നും ഓഹരി വിപണി റെക്കോർഡിട്ടെന്നും പോസ്റ്റിൽ പറഞ്ഞു.
ട്രംപിൻ്റെ പോസ്റ്റ് ഇങ്ങനെ; “താരിഫുകൾക്കെതിരെ സംസാരിക്കുന്നവർ വിഡ്ഢികളാണ്, നമ്മൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരും ബഹുമാനിക്കപ്പെടുന്നവരുമായ രാജ്യമാണ്, പണപ്പെരുപ്പം തീരെയില്ല, ഓഹരി വിപണി റെക്കോർഡിട്ട നിലയിലാണ്. നമ്മൾ ട്രില്യൺ കണക്കിന് ഡോളർ സമ്പാദിക്കുന്നു, നമ്മുടെ ഭീമമായ കടമായ 37 ട്രില്യൺ ഡോളർ ഉടൻ തന്നെ വീട്ടാൻ തുടങ്ങും. അമേരിക്കയിൽ റെക്കോർഡ് നിക്ഷേപം നടക്കുന്നു, എല്ലായിടത്തും ഫാക്ടറികൾ ഉയരുന്നു. ഉയർന്ന വരുമാനം ഉള്ളവരെ ഒഴിവാക്കി, എല്ലാവർക്കും കുറഞ്ഞത് 2000 ഡോളർ വീതം ഡിവിഡൻ്റ് നൽകും”.
അതേസമയം താരിഫ് ഡിവിഡൻ്റ് സംബന്ധിച്ച് ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. യുഎസ് മറ്റ് രാജ്യങ്ങൾക്കെതിരെ ചുമത്തിയ ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് ട്രംപിൻ്റെ താരിഫ് ഡിവിഡൻ്റ് വാഗ്ദാനം. കൂടാതെ, 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ മേൽക്കൈ നേടിയതിനിടെയാണ് ട്രംപിൻ്റെ വാഗ്ദാനം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം നടന്ന ഒരു അഭിമുഖത്തിൽ താരിഫ് ഡിവിഡൻ്റായി 1,000 മുതൽ 2,000 ഡോളർ വരെ നൽകുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചിരുന്നു.
താരിഫ് വരുമാനത്തിൽ നിന്നുള്ള ഡിവിഡൻ്റ് ആർക്കൊക്കെ ലഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഉയർന്ന വരുമാനമുള്ളവരെ ഒഴിക്കുമെന്ന് മാത്രമാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ, വരുമാന പരിധി എത്രയാണ്, കുട്ടികൾക്ക് ഇത് ലഭിക്കുമോ തുടങ്ങിയ ചോദ്യങ്ങൾ സംബന്ധിച്ചു വൈറ്റ് ഹൗസോ ട്രഷറി ഡിപ്പാർട്ട്‌മെൻ്റോ പ്രതികരിച്ചിട്ടില്ല.
കൊവിഡ് കാലത്ത് മൂന്ന് തവണ സ്റ്റിമുലസ് ചെക്കുകൾ വിതരണം ചെയ്തിരുന്നു. ട്രംപിൻ്റെ ഭരണകാലത്ത് വിതരണം ചെയ്ത ആദ്യ സ്റ്റിമുലസ് ചെക്ക് പ്രകാരം ഓരോ നികുതിദായകനും 1,200 ഡോളറും ഓരോ കുട്ടിക്കും 500 ഡോളറും ലഭിച്ചു. രണ്ടാമത്തേതിൽ ഓരോ നികുതിദായകനും 600 ഡോളറും ഓരോ കുട്ടിക്കും 600 ഡോളറും ലഭിച്ചു. ജോ ബൈഡൻ്റെ ഭരണകാലത്ത് വിതരണം ചെയ്ത മൂന്നാമത്തെ സ്റ്റിമുലസ് ചെക്ക് പ്രകാരം, ഓരോ നികുതിദായകനും 1,400 ഡോളറും ഓരോ കുട്ടിക്കും 1,400 ഡോളറും ലഭിച്ചു.
അതേസമയം ഡൊണാൾഡ് ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് പ്രഖ്യാപിച്ച ഉയർന്ന താരിഫിൽനിന്ന് യുഎസ് ബില്ല്യൺ കണക്കിന് ഡോളർ വരുമാനം നേടി. സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച്, ഇറക്കുമതി ചെയ്യുന്ന വിദേശ ഉൽപന്നങ്ങൾക്ക് കമ്പനികൾ നൽകുന്ന നികുതിയായ താരിഫുകളിൽനിന്ന് സർക്കാർ 195 ബില്യൺ ഡോളർ സമാഹരിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 250 ശതമാനം വർധനവാണ്. അടുത്ത ദശകത്തിൽ ഏകദേശം മൂന്നു ട്രില്യൺ ഡോളർ വരുമാനം താരിഫുകളിൽനിന്ന് ലഭിക്കുമെന്നാണ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തു.







Leave a comment