മുംബൈ: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അജ്ഞാത കോളുകളിൽ വിളിക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന പുതിയ സേവനത്തിൻ്റെ (കോളിങ് നെയിം പ്രസന്റേഷൻ – CNAP) പരീക്ഷണത്തിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ തുടക്കമിട്ടു. നിലവിൽ ഹരിയാനയിലും ഹിമാചൽ പ്രദേശിലുമാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചോടുകൂടി ഈ സുപ്രധാന പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ട്രൂകോളർ പോലുള്ള സ്വകാര്യ ആപ്പുകളെ ആശ്രയിക്കാതെ തന്നെ അജ്ഞാത നമ്പറുകൾ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് CNAP സേവനത്തിൻ്റെ പ്രധാന നേട്ടം. തട്ടിപ്പുകളും ശല്യപ്പെടുത്തലുകളും തടയുന്നതിൻ്റെ ഭാഗമായാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ഈ പദ്ധതി കൊണ്ടുവന്നത്.
പരീക്ഷണ വിവരങ്ങൾ
റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ എന്നിവ ഹരിയാനയിലും ഭാരതി എയർടെൽ ഹിമാചൽ പ്രദേശിലുമാണ് സേവനം പരീക്ഷിക്കുന്നത്. നിലവിൽ ഈ സർക്കിളുകളിൽനിന്ന് മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരുടെ പേര് മാത്രമാണ് പ്രദർശിപ്പിക്കുക. ഉദാഹരണത്തിന്, ഹരിയാനയിൽനിന്നോ ഹിമാചൽ പ്രദേശിൽനിന്നോ കണക്ഷൻ എടുത്ത ഉപഭോക്താവ് രാജ്യത്തെവിടെയെങ്കിലുമുള്ള മറ്റൊരാളെ വിളിച്ചാൽ, കണക്ഷനെടുക്കുമ്പോൾ തിരിച്ചറിയൽ രേഖക്കൊപ്പം നൽകിയ പേര് സ്വീകരിക്കുന്നയാളുടെ ഫോണിൽ ദൃശ്യമാകും.
രാജ്യവ്യാപകമായി സി എൻ എ പി സേവനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും പരീക്ഷണം നടത്തണമെന്ന് ഡി ഒ ടി ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പരിമിതികളാണ് പദ്ധതി വൈകാൻ കാരണമെന്നാണ് സൂചന. ലാൻഡ്‌ലൈൻ നമ്പറുകളും 2ജി നെറ്റ്‌വർക്കിൽ ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും നിലവിൽ ഈ സേവനം ലഭിക്കില്ല. ഡാറ്റ സംയോജിപ്പിച്ച ശേഷമായിരിക്കും ലാൻഡ്‌ലൈൻ നമ്പറുകൾ ഉൾപ്പെടുത്തുകയെന്ന് ടെലികോം എക്സിക്യൂട്ടീവ് പറഞ്ഞു.
ലക്ഷ്യം തട്ടിപ്പുകൾ തടയുക
സുഹൃത്തുക്കളും ബന്ധുക്കളുമെന്ന വ്യാജേന വിവിധ നമ്പറുകളിൽനിന്ന് വിളിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഇനി കുറയുമെന്നാണ് പ്രതീക്ഷ. തട്ടിപ്പുകാരുടെയും ശല്യക്കാരുടെയും ഫോൺ കോളുകൾ എളുപ്പത്തിൽ തിരിച്ചറിയാനും നിരുത്സാഹപ്പെടുത്താനും ഈ സേവനം സഹായിക്കുമെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതീക്ഷ.
സി എൻ എ പി സേവനം എത്രയും വേഗം നടപ്പാക്കാൻ ഡി ഒ ടി ടെലികോം കമ്പനികളെ നിർബന്ധിക്കുന്നതിനിടെയാണ് പരീക്ഷണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ സി എൻ എ പി സേവനം നടപ്പാക്കാൻ ടെലികോം കമ്പനികൾക്കും, ആറ് മാസത്തിനുള്ളിൽ ഈ സേവനമുള്ള ഹാൻഡ് സെറ്റ് പുറത്തിറക്കാൻ മൊബൈൽ ഫോൺ കമ്പനികൾക്കും ട്രായ് സർക്കാരിനോട് നിർദ്ദേശം നൽകിയിരുന്നു.







Leave a comment