മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. 30 അംഗ പട്ടികയാണ് ബിസിസിഐ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ചിരിക്കുന്നത്.
നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ്-ഏകദിന നായകൻ ശുഭ്മാൻ ഗിൽ എന്നിവർ സാധ്യതാ പട്ടികയിലില്ല. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെ വെസ്റ്റിൻഡീസിനെതിരായ പരമ്പര നടക്കാനുണ്ട്. ഇതിൽ പങ്കെടുക്കേണ്ടതിനാലാണ് ഗില്ലിനെ ഒഴിവാക്കിയത്. സൂര്യകുമാർ യാദവിനെ 2028-ലെ ഒളിമ്പിക്‌സിലേക്കോ അടുത്ത ടി20 ലോകകപ്പിലേക്കോ ഉള്ള ബിസിസിഐയുടെ പദ്ധതികളിൽ ഇനി പരിഗണിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ കാരണമെന്ന് കരുതപ്പെടുന്നു.
ഐപിഎല്ലിൽ മിന്നും ഫോം തുടർന്ന 15-കാരൻ വൈഭവ് സൂര്യവംശി 30 അംഗ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശ്രേയസ് അയ്യരും സഞ്ജു സാംസണും തിലക് വർമയും സാധ്യതാ പട്ടികയിലുണ്ട്. അതിനാൽ ഇവരിലാരെങ്കിലുമാകും ടീമിനെ നയിക്കുക.
ഏഷ്യൻ ഗെയിംസും വെസ്റ്റിൻഡീസ് പരമ്പരയും ഒന്നിച്ചുവരുന്നതിനാൽ ഇന്ത്യയ്ക്ക് രണ്ട് വ്യത്യസ്ത ടീമുകളെ കണ്ടെത്തേണ്ടതായിവരും. സീനിയർ താരങ്ങളായ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ ഈ പട്ടികയിലുണ്ടെങ്കിലും വിദേശ പരമ്പരയിലെ മുൻഗണന അനുസരിച്ചായിരിക്കും അന്തിമ ടീമിനെ തീരുമാനിക്കുക. ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവരും പട്ടികയിലുണ്ട്.
ബിസിസിഐ സമർപ്പിച്ച 30 അംഗ പട്ടിക:
യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, തിലക് വർമ, ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ആയുഷ് ബധോനി, ഹർഷ് ദുബെ, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹർഷിത് റാണ, യാഷ് താക്കൂർ, വാഷിങ്ടൺ സുന്ദർ.
സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത്.






Leave a comment