ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഉപരിതലത്തിനടിയിൽ മഞ്ഞിന്റെ സാന്നിധ്യമുണ്ടെന്നതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ഐഎസ്ആർഒ (ISRO Detects Subsurface Ice Moon ). ചന്ദ്രയാൻ-2 പേടകത്തിലെ ‘ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ’ എന്ന അത്യാധുനിക മൈക്രോവേവ് ഇമേജിംഗ് ഉപകരണം അയച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ നിർണ്ണായക കണ്ടെത്തൽ നടത്തിയത്. ചന്ദ്രന്റെ ധ്രുവങ്ങളിൽ സൂര്യപ്രകാശം ഒട്ടുമേ പതിക്കാത്തതും മൈനസ് 248 ഡിഗ്രി സെൽഷ്യസ് വരെ കടുത്ത തണുപ്പുള്ളതുമായ ‘ഡബ്ലി ഷാഡോഡ്’ ക്രേറ്ററുകളെ (ഗർത്തങ്ങൾ) കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം. അത്യാധുനിക റഡാർ പോളാരിമെട്രിക് രീതികൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ ഇത്തരത്തിലുള്ള നാല് പ്രധാന ഗർത്തങ്ങളുടെ ഉൾഭാഗത്ത് ഉപരിതലത്തിന് താഴെയായി വലിയ തോതിൽ ജലാംശം മഞ്ഞിന്റെ രൂപത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ഇതിൽ ഫൗസ്റ്റിനി ഗർത്തത്തിനുള്ളിലെ 1.1 കിലോമീറ്റർ വീതിയുള്ള ഒരു പ്രത്യേക ഗർത്തത്തിലാണ് മഞ്ഞിന്റെ സാന്നിധ്യം ഏറ്റവും ശക്തമായി കണ്ടെത്തിയിട്ടുള്ളത്. ഇവിടുത്തെ റഡാർ സിഗ്നലുകളിലെ വ്യതിയാനങ്ങൾക്ക് പുറമെ, ഉൽക്കാപതനം മൂലം മഞ്ഞുപാളികൾക്ക് ഇളക്കം തട്ടുമ്പോൾ ഉണ്ടാകുന്ന സവിശേഷമായ ഉപരിതല ഘടനയും ഇതിന് തെളിവായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. 2019 ജൂലൈ 22-ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ലാൻഡർ പരാജയപ്പെട്ടെങ്കിലും, ഇപ്പോഴും ചന്ദ്രനെ വലംവെയ്ക്കുന്ന ഓർബിറ്റർ നൽകുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ വലിയ വിജയത്തിന് പിന്നിൽ. 2023-ൽ ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു. ചന്ദ്രനിലെ ജലസ്രോതസ്സുകളുടെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഈ പുതിയ കണ്ടെത്തൽ, ഭാവിയിലെ മനുഷ്യനിയന്ത്രിത ചന്ദ്രദൗത്യങ്ങൾക്കും അവിടെയുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും (ISRU) ആഗോളതലത്തിൽ തന്നെ വലിയ വഴിത്തിരിവാകും.






Leave a comment