ന്യൂഡൽഹി: ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും സംഘടിത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷമാണ് ഭീകരസംഘടനകൾ ഇന്ത്യയെ സംഘടിതമായി ആക്രമിക്കാൻ തയാറെടുക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്.
സെപ്റ്റംബർ മുതൽ ജമ്മുകശ്മീരിൽ ഭീകരസംഘടനകൾ നുഴഞ്ഞുകയറ്റവും നിരീക്ഷണവും അതിർത്തി കടന്നുള്ള സാധന സാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും സ്പെഷൽ സർവീസസ് ഗ്രൂപ്പിന്റെയും (എസ്എസ്ജി) സഹായത്തോടെ ലഷ്കറെ, ജെയ്ഷെ ഭീകരർ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഒക്ടോബറിൽ പാക്ക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽനിന്ന് ചോർത്തിയ വിവരങ്ങൾ അനുസരിച്ച് നിഷ്ക്രിയമായിരിക്കുന്ന ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകാനും ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർധിപ്പിക്കാൻ ഐഎസ്ഐ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ താഴ്വരയിലെ അനുഭാവികളെയും സഹായികളെയും കണ്ടെത്താൻ ലഷ്കറെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.






Leave a comment