തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്.
“കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ട്. അതിനായി നമുക്ക് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാം. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. കാരണം, അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനെ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്,” മമ്മൂട്ടി പറഞ്ഞു. ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച കേരളത്തിന് ദാരിദ്ര്യത്തെയും ഇതേപോലെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ’
ഏകദേശം എട്ടുമാസമായി താൻ നാട്ടിലുണ്ടായിരുന്നില്ലെന്നും ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഇപ്പോൾ വരുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ കാണാനായി. കേരളം പല കാര്യത്തിലും മാതൃകയാണ്. എന്നാൽ, രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് മാത്രം വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്ര്യം പരിപൂർണമായും തുടച്ചുനീക്കപ്പെടണം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ അതിനൊന്നും വിലയില്ല. ആ വിശക്കുന്ന വയറുകൾ കണ്ടുതന്നെയാണ് വികസനം യാഥാർത്ഥ്യമാക്കേണ്ടത്. ഇന്നത്തെ ഈ പ്രഖ്യാപനം അതിനുള്ള മാതൃകയാകട്ടെയെന്ന് ആഗ്രഹിക്കുന്നു” – മമ്മൂട്ടി കൂട്ടിച്ചേർത്തു.
കേരളപ്പിറവി ദിനാശംസകളും അന്ന് ജന്മദിനം ആഘോഷിക്കുന്നവർക്ക് പ്രത്യേക ആശംസകളും നേർന്നാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.







Leave a comment