പുത്തന്‍കുരിശ്: കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിൽ പങ്കെടുത്ത് ആയിരങ്ങൾ. പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മാത്യൂസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും മൂന്നിന്മേല് കുര്‍ബാന അർപ്പിച്ചു. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരുന്നു
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ചരിത്രപുരുഷനാണെന്നും സഹനത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയാണെന്നും അനുസ്മരണ സന്ദേശത്തില്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു.
മരണത്തെ പ്രത്യാശയോടെ സ്വീകരിച്ച ആ മഹാപുരുഷൻ ഇന്ന് അദൃശ്യനാണെങ്കിലും ബാവയുടെ കരുതലും സ്നേഹോഷ്മളതയും ഇന്നും ഒരു കുറവുമില്ലാതെ സഭ അനുഭവിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാരും കോറെപ്പിസ്കോപ്പമാരും റമ്പാന്മാരും ജനപ്രതിനിധികളും വിവിധ മത, രാഷ്ട്രീയ നേതാക്കളുമടക്കം ആയിരക്കണക്കിനാളുകൾ ചടങ്ങില്‍ പങ്കെടുത്തു. നേർച്ചസദ്യ വിതരണവും ഉണ്ടായിരുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, തമ്പു ജോര്‍ജ് തുകലന്‍, ജേക്കബ് സി. മാത്യു, ഫാ. അജീഷ് മാത്യു, ഫാ. ബെസി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
ശ്രേഷ്ഠബാവയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ നീക്കിയിരിപ്പുള്ള തുക 2017നുശേഷം താത്കാലികമായി പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകള്‍ക്കു നല്‍കുന്നതിന്റെ ഭാഗമായി 11 പള്ളികള്‍ക്ക് ഒരു ലക്ഷം രൂപവീതം നല്കി. ബാക്കി 41 പള്ളികള്‍ക്ക് ഡിസംബറിൽ നടക്കുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് നല്‍കും.
ബാവ സ്മാരക മ്യൂസിയം
ശ്രേഷ്ഠ ബാവയുടെ നാമധേയത്തിൽ ആരംഭിക്കാന്‍ പോകുന്ന മ്യൂസിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ശ്രാദ്ധ പെരുന്നാൾ ദിനത്തിൽ ആരംഭിച്ചു. ശ്രേഷ്ഠ ബാവ ഉപയോഗിച്ചിരുന്ന അംശവസ്ത്രങ്ങള്‍, വിശിഷ്ട വസ്തുക്കള്‍, അന്ത്യോഖ്യ സിംഹാസനത്തില്‍നിന്നു ശ്രേഷ്ഠ ബാവായ്ക്ക് ലഭിച്ച തിരുശേഷിപ്പുകള്‍, തൈലങ്ങള്‍, വിവിധ പുരസ്കാരങ്ങള്‍, അമൂല്യഗ്രന്ഥങ്ങള്‍, ബാവ ഉപയോഗിച്ചിരുന്ന കാര്‍ എന്നിവയുള്‍പ്പെടെ വരുംതലമുറയ്ക്ക് ഓര്‍മിക്കാനും പഠിക്കാനും ഉതകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണു വിഭാവനം ചെയ്യുന്നത്.
കണ്വന്ഷന് സെന്റര്‍
ശ്രേഷ്ഠ ബാവയുടെ കാലത്തു നിര്‍മാണം ആരംഭിച്ച കണ്വന്ഷന് സെന്ററിന്റെ ശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂന്നു കോടി രൂപ ചെലവില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി ശ്രേഷ്ഠ ബാവയുടെ രണ്ടാം ദുഃഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് പൂര്‍ത്തീകരിക്കും. ഇതിനായി വ്യക്തികളില്‍നിന്നു സംഭാവന സമാഹരിക്കുന്നതിന്റെ ഉദ്ഘാടനം ശ്രേഷ്ഠ ബാവയുടെ കബറിങ്കല്‍ വച്ച് പരത്തുവയലില്‍ ഷെവ. പി. ജേക്കബില്‍നിന്ന് ഒരു ലക്ഷം രൂപ സ്വീകരിച്ച് നിര്‍വഹിച്ചു.






Leave a comment