നവി മുംബയ്: വനിതാ ലോകകപ്പ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഓസീസ് ഉയർത്തിയ 339 റൺസെന്ന റെക്കോഡ് റൺചേസ് നടത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗ്‌സ്, അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോർ പിന്തുടർന്നു വിജയിച്ചുവെന്ന നേട്ടത്തോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇതേ വേദിയിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണർ ഷെഫാലി വർമ്മ 10(5) ആണ് ആദ്യം പുറത്തായത്. 24 റൺസ് നേടിയ സ്മൃതി മന്ദാന 10ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്‌കോർ 59ന് രണ്ട്. മൂന്നാം വിക്കറ്റിൽ ജെമീമ റോഡ്രിഗ്‌സ് ഹർമൻപ്രീത് കൗർ സഖ്യം 167 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ജയത്തിന് അടിത്തറ പാകി. 36ാം ഓവറിൽ ഈ സഖ്യം പിരിയുമ്പോൾ ഇന്ത്യയുടെ സ്‌കോർ 226. പിന്നീട് വന്ന ദീപ്ത് ശർമ്മ 24(17), വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 26(16) എന്നിവർ തങ്ങളുടെ റോൾ ഗംഭീരമാക്കിയപ്പോൾ ഇന്ത്യ ജയത്തിന് തൊട്ടരികിൽ എത്തിയിരുന്നു.
ദീപ്തി ശർമ്മയും റിച്ച ഘോഷും പുറത്തായെങ്കിലും ഒരു വശത്ത് ജെമീമ റോഡ്രിഗ്‌സ് നിലയുറപ്പിച്ചത് ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴാമതായി ക്രീസിലെത്തിയത് ഓൾറൗണ്ടർ അമൻജോത് കൗർ. അവസാന മൂന്ന് ഓവറുകളിൽ ഇന്ത്യക്ക് വേണ്ടിയിരുന്നത് 23 റൺസ്. അനബെൽ സതർലാൻഡ് എറിഞ്ഞ 48ാം ഓവറിൽ 15 റൺസ് വന്നതോടെ ഇന്ത്യൻ ജയം ഉറപ്പിക്കുകയായിരുന്നു. 134 പന്തുകളിൽ നിന്ന് 127 റൺസ് നേടി പുറത്താകാതെ നിന്ന് ജെമീമ റോഡ്രിഗ്‌സ് ആണ് വിജയശിൽപ്പി. അമൻജോത് കൗർ 15*(8) റൺസ് നേടി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49. 5 ഓവറിൽ 338 റൺസിന് ഓൾഔട്ടാകുകയായിരുന്നു.സെഞ്ച്വറി നേടിയ ഓപ്പണർ ഫീബി ലിച്ച്ഫീൽഡ്, അർദ്ധ സെഞ്ച്വറികൾ നേടിയ എലീസ് പെറി, ആഷ്‌ലി ഗാർഡിനർ എന്നിവരാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ അലീസ ഹീലി 5(15) ക്രാന്തി ഗൗഡിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. എന്നാൽ കണ്ടാം വിക്കറ്റിൽ ഫീബി ലിച്ച് ഫീൽഡ് 119(93) എലീസ് പെറി 77(88) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ അടിച്ചെടുത്തത് 155 റൺസ്. അമൻജോത് കൗറിന്റെ പന്തിൽ ലിച്ച്ഫീൽഡ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് വന്ന ബെത്ത് മൂണി 24(22), അനബെൽ സതർലാൻഡ് 3(6) എന്നിവരും എലീസ് പെറിയും വീണതോടെ സ്‌കോർ 243ന് അഞ്ച്.
താഹ്ലിയ മഗ്രാത് 12(7), ആഷ്‌ലി ഗാർഡിനർ 63(45), അലാന കിംഗ് 4(4), സോഫി മൊളീനക്‌സ് 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റർമാരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.






Leave a comment