ബുസാൻ (ദക്ഷിണ കൊറിയ) : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽവെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ കരാറുകൾ ഉറപ്പാക്കി പ്രസിഡന്റ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരു വർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതം മൂളി. അമേരിക്കൻ സോയാബീൻ വാങ്ങുന്നതും ചൈന തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്‌കരിച്ചിരുന്നു’.
ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ ഉണ്ടാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ചൈനീസ് പ്രതിരൂപമായ ഷി ജിൻപിങ്ങും വ്യാഴാഴ്ച ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ ഭാഗമായി ബുസാനിൽവെച്ച് കൂടിക്കാഴ്ച നടത്തി. വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും ഇടയിൽ നടക്കുന്ന ഒരു ഉന്നതതല കൂടിക്കാഴ്ചയാണിത്. നേതാക്കൾ അവസാനമായി മുഖാമുഖം കണ്ടത് ട്രംപിന്റെ ആദ്യ ടേമിലായിരുന്നു.
ചൈനയുടെ അനുകൂല നിലപാടിന് പ്രത്യുപകാരമായി ട്രംപ്, ചൈനീസ് ഫെന്റാനിലിന്മേൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 20-ൽ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ ചൈനയ്ക്കുമേലുള്ള മൊത്തം ഇറക്കുമതി തീരുവഭാരം 57-ൽ നിന്ന് 47 ശതമാനമായി കുറഞ്ഞു. നേരത്തേ ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ ട്രംപ് 50% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. എന്നാൽ പിന്നീട്, ഫെന്റാനിൽ ഇറക്കുമതി നിയന്ത്രിക്കാനായി ചൈനയ്ക്കുമേൽ ട്രംപ് തീരുവ കുത്തനെ കൂട്ടി 57 ശതമാനമാക്കിയിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രംപും ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടന്നത്. നല്ല ചർച്ചയാണ് നടന്നതെന്നും ചൈനയ്ക്കുമേലുള്ള തീരുവ 57-ൽ നിന്ന് 47 ശതമാനമാക്കി കുറയ്ക്കുന്നതായും ട്രംപ് പിന്നീട് ദക്ഷിണ കൊറിയയിൽനിന്ന് മടങ്ങവേ എയർ ഫോഴ്‌സ് വൺ വിമാനത്തിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഡീൽ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചൈനയ്ക്കുമേൽ 100-155% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രംപ്-ഷി കൂടിക്കാഴ്ച 40 മിനിറ്റാണ് നീണ്ടുനിന്നത്. യുഎസും ചൈനയും സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് ഷി ജിൻപിങ് പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും കൈകൊടുത്തെങ്കിലും ഒരുമിച്ചുള്ള പൊതുപ്രസ്താവനയ്ക്ക് തയ്യാറാകാതെ പിരിഞ്ഞു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിൽ അഭിപ്രായഭിന്നതയുണ്ടാവുക സാധാരണമാണെന്നും ഒന്നിച്ചുനിന്ന് പരിഹാരം കാണാനാണ് ശ്രമമെന്നും ചർച്ചയ്ക്ക് മുന്നോടിയായി ഷി പറഞ്ഞിരുന്നു.







Leave a comment