ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പാളി. ‘ക്ലൗഡ് സീഡിങ്’ വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കമാണ് പരാജയപ്പെട്ടത്. കാൻപുർ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ചയാണ് 1.2 കോടി രൂപ മുടക്കി ക്ലൗഡ് സീഡിങ് നടത്തിയത്. പണം ചെലവായിട്ടും മഴ പെയ്യിക്കുന്നതിൽ പരാജയപ്പെട്ടതോടെ ഡൽഹി സർക്കാരിനെതിരെ വിമർശനം ഉയരുകയാണ്. അഞ്ച് പരീക്ഷണങ്ങൾക്കായി ആകെ 3.21 കോടി രൂപയാണ് ഡൽഹി സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
എന്നാൽ ഡൽഹി പരിസ്ഥിതി മന്ത്രി ഈ നീക്കത്തെ ‘വിജയകരം’ എന്നാണ് വിശേഷിപ്പിച്ചത്. ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഡൽഹി സർക്കാർ കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതിയിട്ടത്. മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ നിക്ഷേപിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ചെറു വിമാനം ഉപയോഗിച്ചായിരുന്നു ഐഐടി കാൻപുരിന്റെ നേതൃത്വത്തിലുള്ള ക്ലൗഡ് സീഡിങ്.
കഴിഞ്ഞയാഴ്ച ബുറാഡി മേഖലയിലും ക്ലൗഡ് സീഡിങ് നടത്തിയിരുന്നെങ്കിലും മഴയ്ക്കായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈർപ്പം ഇല്ലാതിരുന്നതിനാൽ വിജയിച്ചില്ല. ദീപാവലി ദിനത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പടക്കം പൊട്ടിക്കലിനുശേഷം കൂപ്പുകുത്തിയ ഡൽഹിയിലെ വായു ഗുണനിലവാരം ‘വളരെ മോശം’ എന്ന വിഭാഗത്തിൽത്തന്നെ തുടരുകയാണ്. അന്തരീക്ഷത്തിൽ മൂടൽമഞ്ഞും തുടങ്ങിയിട്ടുണ്ട്.







Leave a comment