ലണ്ടൻ: അന്പതോളം കാൻസറുകൾ രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് പുതിയ പഠനം. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഗ്രെയിൽ കണ്ടെത്തിയ ഗലേരി ടെസ്റ്റിലൂടെയാണ്, മുൻകൂട്ടി രോഗനിർണയം അസാധ്യമായ വിവിധ തരം കാൻസറുകൾ കണ്ടെത്താൻ സാധിക്കുന്നത്.
കാൻസർ മൂലമുള്ള ട്യൂമറിൽനിന്ന് രക്തത്തിൽ കലരുന്ന ഡിഎൻഎ ശകലങ്ങളെ കണ്ടുപിടിക്കാൻ കെല്പുള്ള ഗലേരി ടെസ്റ്റ് യുഎസിലെയും കാനഡയിലെയും 25,000 പേരിൽ പരീക്ഷിച്ചിരുന്നു. ഇപ്പോൾ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസും (എൻഎച്ച്എസ്) ഈ ടെസ്റ്റിൻറെ പരീക്ഷണം നടത്തുന്നുണ്ട്.
മുൻകൂട്ടി കണ്ടെത്താനായാൽ പല കാൻസറുകളും ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്ന് അമേരിക്കയിലെ ഒറേഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി പ്രഫസറും ഗവേഷകനുമായ ഡോ. നിമ നാബാവിസാദേ പറയുന്നു.
ഗലേരി ടെസ്റ്റ് പ്രകാരം നെഗറ്റീവ് ഫലം ലഭിച്ച 99 ശതമാനം പേരിലും അർബുദത്തിൻറെ സാധ്യത എഴുതിത്തള്ളി. സ്‌ക്രീനിംഗ് പ്രോഗ്രാമുകൾ ലഭ്യമല്ലാത്ത അണ്ഡാശയ, വൃക്ക, ഉദര, മൂത്രാശയ, പാൻക്രിയാറ്റിക് കാൻസറുകളാണ് ഈ ടെസ്റ്റിലൂടെ കൃത്യമായി കണ്ടെത്താനായത്. പത്തിൽ ഒൻപത് കേസുകളിലും അർബുദത്തിൻറെ ആരംഭം കണ്ടെത്താനായി.
അതേസമയം, രക്തപരിശോധനയിലൂടെ പല കാൻസറും കണ്ടെത്താൻ സാധിക്കുമെന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് നിരവധി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. പഠനത്തിൻറെ പ്രാരംഭ ഫലങ്ങൾ ബെർലിനിലെ യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജി കോൺഗ്രസിൽ ഉടൻ പുറത്തുവിടും.
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് 1,40,00 രോഗികളിൽ നടത്തുന്ന മൂന്ന് വർഷംനീളുന്ന പരീക്ഷണത്തിൻറെ ഫലങ്ങൾ ലഭ്യമാകുന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്ന് നിരീക്ഷിക്കപ്പെടുന്നു. പരീക്ഷണം വിജയിച്ചാൽ പത്തു ലക്ഷം ജനങ്ങളിൽ ടെസ്റ്റ് നടത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.







Leave a comment