വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ്, എച്ച്-1ബി വിസ അപേക്ഷയ്ക്ക് $100,000 ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നൽകി.
ഒക്ടോബർ 17-ന് വാഷിങ്ടണിലുള്ള ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ, ഈ ഫീസ് അമേരിക്കൻ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും, പ്രത്യേക കഴിവുകളുള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് തടസ്സമാവുമെന്നും ചേംബർ അറിയിച്ചു.
സെപ്റ്റംബർ 19-ന് ട്രംപ് ഒപ്പുവെച്ച ഉത്തരവ് “തെറ്റായ നയവും നിയമവിരുദ്ധവുമാണ്” എന്നും ഇത് അമേരിക്കയുടെ സാമ്പത്തിക എതിരാളികൾക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു.
യുഎസ് ചേംബർ ഓഫ് കോമേഴ്സിന്റെ വൈസ് പ്രസിഡന്റ് നീൽ ബ്രാഡ്ലി, ഈ ഫീസ് അമേരിക്കൻ തൊഴിലാളികൾക്കുള്ള അവസരങ്ങൾ കുറയ്ക്കുമെന്നും, യുഎസ് സാമ്പത്തികരംഗത്തിന് കൂടുതൽ തൊഴിലാളികൾ ആവശ്യമുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഇത് ട്രംപ് ഭരണകൂടത്തിന്റെ പുതിയ എച്ച്-1ബി നയങ്ങൾക്കെതിരായ രണ്ടാമത്തെ വലിയ കേസ് ആണ്. അതിനുമുമ്പ് വിദ്യാഭ്യാസ, മതസംഘടനകൾ അടങ്ങിയ ഒരു കൂട്ടായ്മ ഒക്ടോബർ 3-ന് വിവാദ ഉത്തരവിനെതിരെ കേസ് നൽകിയിരുന്നു.
2024-ൽ നൽകിയ എച്ച്-1ബി വിസകളിൽ 70% ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരുന്നു.






Leave a comment