കൻസാസ് സിറ്റി : ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ഫിഫ ലോകകപ്പിൽ കടുത്ത ‘പരീക്ഷണം’ നേരിട്ട് ഇംഗ്ലണ്ട് ടീം. പരിശീലന ക്യാംപിൽനിന്ന് ടീമിന്റെ ബൂട്ടുകളും പന്തുകളും മോഷണം പോയി. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ബേസിൽ നിന്നും മിസ്സോറിയിലെ കൻസാസ് സിറ്റിയിലുള്ള ‘സ്വോപ്പ് സോക്കർ വില്ലേജ്’ പരിശീലന ക്യാംപിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിനിടെയാണ് സംഭവം.
താരങ്ങളുടെ ബൂട്ടുകൾ, പന്തുകൾ, പരിശീലന സാമഗ്രികൾ, കോച്ചിങ് സ്റ്റാഫിന്റെ തന്ത്രങ്ങൾ രേഖപ്പെടുത്തിയ വൈറ്റ്ബോർഡുകൾ, വിശകലന ഉപകരണങ്ങൾ, മസാജ് ടേബിളുകൾ എന്നിവയടക്കം വാഹനത്തിൽനിന്നു മോഷ്ടിച്ചതായാണ് വിവരം. നായകൻ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ സൂപ്പർ താരങ്ങളുടെ പ്രത്യേകമായി രൂപകൽപന ചെയ്ത മാച്ച് ബൂട്ടുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇതോടെ പരിശീലനത്തിനായി വെറും ഒരൊറ്റ പന്ത് മാത്രമാണ് ക്യാംപിൽ ബാക്കിയായതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ കൻസാസ് സിറ്റി പൊലീസ് അടിയന്തരമായി അന്വേഷണം ആരംഭിക്കുകയും സംശയമുള്ള രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇംഗ്ലിഷ് ഫുട്ബോൾ അസോസിയേഷൻ പ്രാദേശിക നേതൃത്വവുമായി ചേർന്ന് നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പുതിയ ബൂട്ടുകളും പന്തുകളും യൂറോപ്പിൽ നിന്ന് അടിയന്തരമായി വിമാനമാർഗം എത്തിക്കാൻ സ്പോൺസർമാരായ നൈക്കിയും എഫ്എയും ശ്രമിക്കുന്നതായും വിവരമുണ്ട്.
18നു ക്രൊയേഷ്യയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. കൻസാസ് സിറ്റിയിലെ ബേസ് ക്യാംപിൽ എത്തിയ ഇംഗ്ലണ്ട് ടീം, ഞായറാഴ്ച മുതൽ പൂർണ്ണതോതിലുള്ള ആദ്യ പരിശീലന സെഷൻ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉപകരണങ്ങളുടെ കുറവ് പരിഹരിച്ച് പരിശീലനം കൃത്യസമയത്ത് മുന്നോട്ട് കൊണ്ടുപോകാനാണ് കോച്ചിങ് സ്റ്റാഫിന്റെ തീരുമാനം.






Leave a comment