വിലങ്ങാട് (കോഴിക്കോട്): ജോജു ജോർജും ലിജോമോൾ ജോസും അഭിനയിക്കുന്ന ആഷിഖ് അബു നിർമിക്കുന്ന മനു ആന്റണി ചിത്രം ‘അജഃസുന്ദരി’യുടെ ചിത്രീകരണത്തിനിടെ കടകളിൽനിന്ന് സാധനം വാങ്ങി പണം നൽകാതെ വൻ ബാധ്യത വരുത്തിയ സംഭവത്തിൽ പണം തിരിച്ചു നൽകി നിർമാതാവ് ആഷിഖ് അബു. വിലങ്ങാട്ടെ നാല് കടകൾക്കായിരുന്നു ലക്ഷങ്ങളുടെ ബാധ്യത. ഇതിന്റെ വാർത്ത പുറത്തുവന്നതോടെയാണ് ശനിയാഴ്ച രാത്രിയോടെ പണം തിരിച്ചു നൽകിയത്.
കഴിഞ്ഞ ഒക്ടോബർ മുതലായിരുന്നു വിലങ്ങാട് സിനിമയുടെ ചിത്രീകരണം. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുകയും ചെയ്തു. ഇതിനിടെയാണ് സെറ്റിലേക്കുള്ള സാധനങ്ങൾ കടകളിൽ നിന്ന് വാങ്ങിക്കൊണ്ടുപോയത്. ആദ്യമൊക്കെ പണം നൽകിയിരുന്നുവെങ്കിലും പിന്നീട് ബാധ്യതയാക്കുകയായിരുന്നുവെന്നും പല തവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും കടയുടമകൾ പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങളിലൂടെ വാർത്ത ആയതോടെയാണ് ഇടപെടലുണ്ടായത്.
പറ്റിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കടക്കാരുണ്ടായിരന്നു. ഇതിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന പി.എസ്. മനോജിന് മാത്രം 54,000 രൂപയോളം കൊടുക്കാനുണ്ടായിരുന്നു. ഇയാൾ കാൻസർ രോഗിയുമാണ്. മലബാർ കാൻസർ സെന്ററിൽ ചികിത്സ നടത്തുന്നതിനിടെയാണ് പച്ചക്കറി കച്ചവടവും.
കിഡ്‌നി മാറ്റിവെച്ച ശേഷം ബന്ധുക്കളുടെ സഹായത്താൽ വിലങ്ങാട് അങ്ങാടിയിൽ ഇറച്ചിക്കട നടത്തുന്ന ബെന്നിജോസഫിന് ഒരു ലക്ഷം രൂപയോളമാണ് നൽകാൻ ബാക്കിയുണ്ടായിരുന്നത്. ഷൂട്ട് മൂന്ന് മാസത്തോളം ഉണ്ടാവുമെന്ന ഉറപ്പിലായിരുന്നു ഇറച്ചിസാധനങ്ങളെല്ലാം സെറ്റിലേക്ക് വിശ്വാസത്തിന്റെ പുറത്ത് കൊടുത്തയച്ചിരുന്നത്. ആദ്യമൊക്കെ പണം നൽകിയെങ്കിലും പിന്നീട് അത് മുടങ്ങി. ഷൂട്ട് കഴിഞ്ഞ് പോവുന്നതിന് മുമ്പേ പണം നൽകാമെന്നായിരുന്നു വാക്ക്. എന്നാൽ നൽകിയില്ല.
വിലങ്ങാട് മിൽമ പാൽബൂത്തും മറ്റുമൊക്കെയായി മുന്നോട്ട് പോവുന്ന അപ്പച്ചന് 46,000 രൂപയോളമാണ് കൊടുക്കാനുണ്ടായിരുന്നത്. മലഞ്ചരക്ക് കട നടത്തുന്ന തോമസിന് 18,000 രൂപയോളമാണ് നൽകാനുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് തേങ്ങയാണ് കൊണ്ടുപോയത്.
വാർത്ത പുറത്തുവന്നതോടെ സിനിമയുടെ നിർമാതാവ് കൂടിയായ ആഷിഖ് അബു അന്നു തന്നെ ബന്ധപ്പെട്ടിരുന്നു. ഭക്ഷണച്ചുമതല ഏൽപ്പിച്ച വ്യക്തിക്ക് കൃത്യമായി പണം നൽകിയിരുന്നുവെന്നും അയാൾ അത് വ്യാപാരികൾക്ക് കൈമാറാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആഷിഖ് അബു കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടിരുന്നു. വീഴ്ച വരുത്തിയ വ്യക്തിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും വ്യാപാരികളുടെ പരാതികൾ പരിഹരിക്കാൻ നേരിട്ട് ഇടപെടുമെന്നും ആഷിഖ് അബു അറിയിച്ചു. തങ്ങളെ സഹായിച്ച നാട്ടുകാരെ കൈവിടില്ലെന്നും അർഹമായ പണം എല്ലാവർക്കും നേരിട്ട് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ഉടമകളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുകയും ചെയ്തു.






Leave a comment