തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഐപി ബിനു ഉൾപ്പെടെ 19 പേർ പിടിയിലായി. കേസിൽ അതീവ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഐപി ബിനു ഉൾപ്പെടെ ആറുപേർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചപ്പോൾ ബാക്കി 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പ്രതികളെ പിടികൂടാനായി പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോലീസ് സർവ്വ സന്നാഹങ്ങളുമായി എത്തിയത് വീണ്ടും ഉന്തിലും തള്ളിലും കലാശിച്ചു. ഇഡി സംഘത്തെ ആക്രമിച്ചവർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ ഉണ്ടെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പിച്ചിരുന്നു. എന്നാൽ പോലീസിനെ പാർട്ടി ഓഫീസിനുള്ളിൽ കയറാൻ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കൾ ഉറച്ച നിലപാടെടുത്തു. ഒടുവിൽ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ അഞ്ചുപേർ പൊലീസിന് പിടികൊടുക്കുകയായിരുന്നു.
ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവരെയാണ് പാർട്ടി ഓഫീസിന് മുന്നിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൂടാതെ വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരൺ എന്നിവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് അമൽ എന്ന പ്രതിയെയും പൊലീസ് പിടികൂടി. പിടിയിലായവരെല്ലാം ഡിവൈഎഫ്ഐ ജില്ലാ ബ്ലോക്ക് ഭാരവാഹികളാണ്. വൈകീട്ടോടെയാണ് മുഖ്യപ്രതിയായ ഐ.പി ബിനു സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിന് പുറമേ, സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയ പശ്ചാത്തലത്തിൽ, മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്ത് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന ഈ കേസ് ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറിയേക്കുമെന്നാണ് സൂചന.






Leave a comment