ന്യൂഡൽഹി: ആദ്യ ഘട്ടം പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശി പരിസ്ഥിതി പ്രവര്‍ത്തകയായ കൊല്ലക്കയില്‍ ദേവകിയമ്മ പത്മശ്രീ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
131ല്‍ 66 പുരസ്കാരങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില്‍ ബാക്കി വിതരണം ചെയ്യും. തീയതി അറിയിച്ചിട്ടില്ല.
നടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍, ജസ്റ്റീസ് കെ.ടി. തോമസ്, കലാമണ്ഡലം വിമല മേനോന്‍ എന്നിങ്ങനെ കേരളത്തില്‍ നിന്ന് പത്മ പുരസ്കാരങ്ങൾക്ക് അര്‍ഹരായ മറ്റുള്ളവര്‍ക്ക് അടുത്ത ഘട്ടം പുരസ്കാരങ്ങൾ നല്‍കും.
അന്തരിച്ച ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി എംപിയുമായ നടി ഹേമ മാലിനി പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വയലിനിസ്റ്റ് എൻ. രാജവും പദ്മവിഭൂഷൺ ഏറ്റുവാങ്ങി.
ഹേമ മാലിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി ക്ഷണിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന മകൾ അഹാന ഡിയോൾ വികാരാധീനയായി. അന്തരിച്ച പരസ്യലോകത്തെ കുലപതി പിയൂഷ് പാണ്ഡെയ്ക്കുവേണ്ടി ഭാര്യ നീത ജോഷി പദ്മഭൂഷൺ ഏറ്റുവാങ്ങി.
131 പദ്മ പുരസ്‌കാരങ്ങളായിരുന്നു റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് പദ്മവിഭൂഷൺ പുരസ്‌കാരം. പദ്മവിഭൂഷണിന് അർഹരായ അഞ്ചിൽ മൂന്നുപേരും മലയാളികളാണ്. നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടെ 13 പേർക്കാണ് പദ്മഭൂഷൺ. 113 പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടു.
ബുധനാഴ്ച നടന്ന ചടങ്ങിൽ രണ്ട് പദ്മവിഭൂഷൺ, ആറ് പദ്മഭൂഷൺ, 58 പദ്മശ്രീ ഉൾപ്പെടെ 66 പേർക്കാണ് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മറ്റ് പുരസ്‌കാര ജേതാക്കൾക്ക് അടുത്ത റൗണ്ടിൽ സമ്മാനിക്കും.
നടൻ പ്രൊസൻജിത്ത് ചാറ്റർജി ഉൾപ്പെടെ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവന്റെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങളിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ പങ്കെടുത്തു.






Leave a comment