റിയോ ഡി ജനൈറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടംപിടിച്ച് ദിവസങ്ങൾക്കുള്ളിൽ സൂപ്പർ താരം നെയ്മർക്ക് വീണ്ടും പരിക്ക്. സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെ താരത്തിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്ക് വരാനിരിക്കുന്ന ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. നെയ്മറുടെ വലതുകാലിലെ പേശിയിൽ നീർക്കെട്ടുള്ളതായി സാന്റോസ് മെഡിക്കൽ വിഭാഗം സ്ഥിരീകരിച്ചു. 2023-ലുണ്ടായ കടുത്ത കാൽമുട്ട് പരിക്കിൽനിന്ന് മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ 34-കാരനായ നെയ്മർക്ക് ഈ പുതിയ തടസ്സം തിരിച്ചടിയായിരിക്കുകയാണ്.
പരിക്ക് മൂലം സാൻ ലോറെൻസോയുമായുള്ള കോപ്പ സുഡാമെറിക്കാന മത്സരം നെയ്മർക്ക് നഷ്ടമായി. വരാനിരിക്കുന്ന ഗ്രെമിയോയുമായുള്ള ലീഗ് മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മെയ് 27-ന് ബ്രസീൽ ദേശീയ ടീമിനൊപ്പം ചേരുന്നതിന് മുൻപായി പൂർണ കായിക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.
നിലവിൽ സാന്റോസ് ക്ലബ്ബിലെയും ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനിലെയും മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം, പരിക്ക് അത്ര ഗുരുതരമല്ലെന്നും അടുത്ത ആഴ്ചയോടെ താരം പൂർണ സജ്ജനാകുമെന്നും സാന്റോസ് മെഡിക്കൽ ടീം തലവൻ റോഡ്രിഗോ സൊഗെയ്ബ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.






Leave a comment