ന്യൂഡൽഹി: ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലുമായി ചെനാബ് നദീതടത്തിൽ നിർണായകമായ രണ്ട് വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഇന്ത്യ തുടക്കമിട്ടു. ഏകദേശം 2,600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളിൽ ഒന്ന് ഹിമാചലിലെ നദീജലം വഴിതിരിച്ചുവിടാനുള്ള തുരങ്കവും മറ്റൊന്ന് ജമ്മു കശ്മീരിലെ സലാൽ ഡാമിന്റെ നവീകരണവുമാണ്.
ഈ പദ്ധതികളിൽ ഏറ്റവും വലുത് ലാഹൗൾ-സ്പിതിയിൽ 2,352 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചെനാബ്-ബിയാസ് ലിങ്ക് ടണൽ പദ്ധതിയാണ്. ഏകദേശം 8.7 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു തുരങ്കം നിർമിച്ച് ചെനാബ് തടാകത്തിൽനിന്നുള്ള അധിക ജലം ബിയാസ് നദിയിലേക്ക് വഴിതിരിച്ചുവിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ലാഹൗൾ താഴ്വരയിൽ 19 മീറ്റർ ഉയരമുള്ള ഒരു ബാരേജും നിർമിക്കും. കേവലം വൈദ്യുതി ഉത്പാദനം മാത്രമല്ല, പടിഞ്ഞാറൻ നദികളിലെ ഇന്ത്യയുടെ ജലവിനിയോഗം പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.
1960-ലെ സിന്ധു നദീജല കരാർ പ്രകാരം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ പ്രാഥമിക അവകാശം പാകിസ്താനാണെങ്കിലും, ജലവൈദ്യുത പദ്ധതികൾക്കും ജല ഉപയോഗത്തിനും ഇന്ത്യക്ക് അവകാശമുണ്ട്. ഇത്രയുംകാലം പടിഞ്ഞാറൻ നദികളിൽനിന്നുള്ള വലിയൊരു ശതമാനം ജലം അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഉപയോഗിക്കപ്പെടാതെ പാകിസ്താനിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ചെനാബ്-ബിയാസ് പദ്ധതി പൂർത്തിയാകുന്നതോടെ ഈ ജലം ഫലപ്രദമായി ഉപയോഗിക്കാനും വടക്കേ ഇന്ത്യയിലെ ജലവൈദ്യുത ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വൈദ്യുതി ഉത്പാദനത്തിനുള്ള സംവിധാനങ്ങൾകൂടി ഒരുക്കാനാണ് തീരുമാനം.
ഇതോടൊപ്പംതന്നെ ജമ്മു കശ്മീരിലെ സലാൽ ജലവൈദ്യുത പദ്ധതിയിൽ 268 കോടി രൂപയുടെ ഒരു ബൈപാസ് തുരങ്ക നിർമാണവും ആരംഭിച്ചിട്ടുണ്ട്. സലാൽ ഡാമിലെ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളി കാരണം ഡാമിന്റെ സംഭരണശേഷിയും ടർബൈനുകളുടെ പ്രവർത്തനക്ഷമതയും കുറഞ്ഞുവരികയായിരുന്നു. മുൻപ് സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ചർച്ചകളെത്തുടർന്ന് ഡാമിന്റെ ചില സ്ലൂയിസ് ഗേറ്റുകൾ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ഇത് ഡാമിന്റെ മണ്ണ് നീക്കം ചെയ്യാനുള്ള ശേഷിയെ ബാധിച്ചിരുന്നു. പുതിയ തുരങ്കം വരുന്നതോടെ ഈ സാങ്കേതിക തടസ്സം നീങ്ങുകയും ഡാമിന്റെ ആയുസ്സ് വർധിക്കുകയും ചെയ്യും.






Leave a comment