ഹേഗ് : നെതർലൻഡ്‌സ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോള രാജവംശ കാലത്തെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ കൈമാറി. ഏറെക്കാലമായി നീണ്ട നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ചെമ്പുതകിടുകൾ നെതർലൻഡ് ഇന്ത്യക്ക് നൽകിയത്. യൂറോപ്പിൽ ‘ലൈഡൻ പ്ലേറ്റ്‌സ്’ എന്നറിയപ്പെടുന്ന ചെമ്പുതകിടുകൾ ചോള സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടവയാണ്. 2012 മുതൽ ഇവ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ടായിരുന്നു.
യുഎഇ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ചയാണ് മോദി നെതർലൻഡ്‌സിലെത്തിയത്. ”ഓരോ ഇന്ത്യക്കാരനും സന്തോഷം നൽകുന്ന നിമിഷം” എന്ന കുറിപ്പോടെയാണ് ചോളകാലഘട്ടത്തിലെ ചെമ്പു തകിടിനെ പറ്റി മോദി എക്‌സിൽ കുറിച്ചത്. ചെമ്പുതകിടുകളുടെ ചിത്രം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
1000 വർഷം പഴക്കം, 30 കിലോ ഭാരം രാജരാജ ചോളൻ ഒന്നാമന്റെ കാലഘട്ടത്തിലെ (9851014 എഡി) ചെമ്പ് ഫലകങ്ങളാണിവ. ഏതാണ്ട് 1000 വർഷം പഴക്കമുള്ള ഈ തകിടുകൾ ഇന്ത്യക്ക് പുറത്ത് സംരക്ഷിക്കപ്പെടുന്ന തമിഴ് പൈതൃകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നായി ചരിത്രകാരന്മാർ കണക്കാക്കുന്നു. 21 വലിയ തകിടുകളും 3 ചെറിയ തകിടുകളുമടങ്ങിയ ചെമ്പുതകിടിന് ഏകദേശം 30 കിലോ ഭാരമാണുള്ളത്. ചോള രാജമുദ്രയുള്ള ഒരു വെങ്കല വളയത്താൽ ബന്ധിക്കപ്പെട്ട നിലയിലാണ് ഇവയുള്ളത്. ഇതിൽ തമിഴിലും സംസ്‌കൃതത്തിലുമുള്ള ലിഖിതങ്ങളുണ്ട്.
ചോള കാലഘട്ടത്തിലെ മതപരവും സാംസ്‌കാരികവുമായ കൈമാറ്റങ്ങളെ കുറിച്ചാണ് തകിടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കേ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിലുള്ള കടൽ വഴിയുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ചും വിവിധ മതവിശ്വാസങ്ങൾക്കിടയിൽ നിലനിന്നിരുന്ന സഹവർത്തിത്വത്തെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങൾ ഈ ലിഖിതങ്ങളിലുണ്ട്. രാജരാജ ചോളൻ ഒന്നാമൻ വാക്കാൽ പുറപ്പെടുവിച്ച ഉത്തരുവുകൾ താളിയോലകളിൽ എഴുതിയെടുക്കപ്പെടുകയും അവ പിന്നീട് മകൻ രാജേന്ദ്ര ചോളന്റെ കാലത്ത് ചെമ്പുതകിടുകളിൽ കൊത്തിയെടുക്കുകയുമായിരുന്നു.
18ാം നൂറ്റാണ്ടിൽ നാഗപട്ടണം ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന സമയത്താണ് ഈ തകിടുകൾ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോയത്. പതിറ്റാണ്ടുകളോളം ഇവ നെതർലൻഡിലെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു. കാലക്രമേണ ചരിത്രകാരന്മാർക്കിടയിലും തമിഴ് ലിപിശാസ്ത്രജ്ഞർക്കിടയിലും ഇവ പ്രചാരം നേടി. ചോള സാമ്രാജ്യത്തെ പറ്റി പറയുന്ന തമിഴ് ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവനി’ലൂടെ സാധാരണക്കാരും ഈ തകിടിനെ പറ്റി അറിഞ്ഞു.






Leave a comment