കുട്ടിക്കാലത്ത് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി നടി മീരാ വാസുദേവൻ. ഏഴുവയസു മുതലാണ് അതിക്രമത്തിന് ഇരയായതെന്നും പുറത്തു പറയാതിരിക്കാൻ അയാൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും മീര പറഞ്ഞു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
തമിഴിൽ വീക്കായിരുന്നതിനാൽ മുത്തശിയുടെ റഫറൻസിലായിരുന്നു ട്യൂഷൻ ഏർപ്പെടുത്തിയത്. അയാൾ എന്നെ തുടർച്ചയായി ലൈംഗികമായി ഉപദ്രവിച്ചു. അവിടെ വരുന്ന മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും അയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. വർഷങ്ങളോളം ഇതിനെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിരുന്നില്ല. സംഭവം തുടങ്ങുമ്പോൾ എനിക്ക് ഏഴോ എട്ടോ വയസേ ഉള്ളൂ. അപ്പോഴത്തെ കാലത്ത് ലൈംഗിക വിദ്യാഭ്യാസമില്ലായിരുന്നു. അയാൾ എന്നെ നിരന്തരം ഭീഷണിപ്പെടുത്തി. ഞാൻ ചെറുതായിരുന്നതിനാൽ അതിൽ വീണുപോയി. ഞാനൊരു മോശം കുട്ടിയാണെന്ന് സ്കൂളിലെ അദ്ധ്യാപകരോടും പറഞ്ഞു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും അവർ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞപ്പോൾ പേടിച്ചുപോയെന്നും മീര പറയുന്നു.
പതിനേഴ് വയസുവരെ അതിക്രമം നേരിടേണ്ടി വന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് ഞാൻ പറയുന്നത് ആരും മനസിലാക്കില്ലെന്ന് തോന്നിയതോടെ മിണ്ടാതായി. ഇതേ അദ്ധ്യാപകൻ തന്നെ സഹോദരിക്കും ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ പ്രശ്നമുണ്ടാക്കി. അന്ന് എനിക്ക് ലൈംഗികതയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അതിനാൽ അച്ഛനോടും അമ്മയോടും എങ്ങനെ കാര്യങ്ങൾ പറയണമെന്നു പോലും അറിയില്ലായിരുന്നുവെന്നും മീര വ്യക്തമാക്കി.






Leave a comment