കേരള വാർത്തപ്രധാന വാർത്ത

യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകളുടെ ചൂടേറുന്നു; അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് ലീഗ്

തിരുവനന്തപുരം: പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേറുന്ന യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വകുപ്പ് വിഭജനവും മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും കോണ്‍ഗ്രസിനും ഹൈക്കമാന്‍ഡിനും വലിയ തലവേദനയാകുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുന്നതോടെ, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പും സംബന്ധിച്ചാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചകള്‍. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. ശനിയാഴ്ച എല്ലാം തീരുമാനമായില്ലെങ്കില്‍ ഞായറാഴ്ചയിലേക്ക് കാര്യങ്ങള്‍ നീളും. ഇത് ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പല മാനങ്ങള്‍ നല്‍കും. അതുകൊണ്ട് ശനിയാഴ്ച എല്ലാ കാര്യത്തിലും ഫോര്‍മുലയുണ്ടാക്കാനാണ് തീരുമാനം.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ നല്‍കേണ്ടി വരും എന്ന വികാരമാണ് കോണ്‍ഗ്രസിനുള്ളില്‍ ശക്തം. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരം കൂടി മുഖ്യമന്ത്രിയുടെ കൈവശം ഇരിക്കട്ടെ എന്നൊരു അഭിപ്രായവും സതീശന്‍ പക്ഷത്തിനുണ്ട്. ഇവിടെ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും. മുതിര്‍ന്ന നേതാവിനെ അര്‍ഹമായ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കിയാല്‍ ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് വിട്ടുനല്‍കേണ്ടി വരും.

മന്ത്രിസഭാ രൂപീകരണത്തിന്റെ കാര്യത്തിൽ കടുത്ത നിലപാടിൽ മുസ്‌ലിം ലീഗ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നതായാണ് വിവരം. 22 എംഎൽഎമാരുള്ളതിനാൽ അഞ്ച് പേർക്ക് ഒരു മന്ത്രി എന്ന കണക്കിൽ അഞ്ച് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നാണ് ലീഗിന്റെ വാദം.

മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവിൽ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും.

എന്നാൽ മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി എന്ന വിഷയം വലിയ വിവാദങ്ങൾക്ക് വഴി വെച്ചതിനാൽ, അഞ്ച് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്നും നാല് എണ്ണം മാത്രമേ നൽകാൻ നിർവാഹമുള്ളൂ എന്നുമാണ് കോൺഗ്രസ് നിലപാട്.

ഈ പ്രശ്‌നം പരിഹരിക്കാനായി ലീഗിന് സ്പീക്കർ സ്ഥാനം വിട്ടുനൽകാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. നാല് മന്ത്രിമാരും ഒരു സ്പീക്കറും എന്ന ഫോർമുലയിൽ ലീഗിനെ അനുനയിപ്പിക്കാനാണ് നീക്കം. കാലങ്ങൾക്ക് ശേഷമാണ് ലീഗിന് സ്പീക്കർ പദവി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്. കേരള ചരിത്രത്തിൽ ഇതുവരെ മൂന്ന് ലീഗ് പ്രതിനിധികൾ മാത്രമാണ് സ്പീക്കറായിട്ടുള്ളത്.

അതേസമയം സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസ് ആദ്യം പരിഗണിച്ചിരുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആയിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതിനാൽ സ്പീക്കർ പദവിയോട് താത്പര്യം കാണിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ഏഴ് സീറ്റുകളിൽ ജയിച്ച പി.ജെ. ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒന്നിൽ ഒതുങ്ങാനാണ് സാധ്യത. പകരം അവർക്ക് ഒരു ചീഫ് വിപ്പ് സ്ഥാനം കൂടി നൽകിയേക്കും. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സി.പി ജോൺ, മാണി സി. കാപ്പൻ എന്നിവർക്ക് മന്ത്രിസ്ഥാനം കാലാവധി പങ്കിട്ട് നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി. സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും, എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതിലും ആശയക്കുഴപ്പമുണ്ട്.

മേയ് 18-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുക. മേയ് 21-ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. മേയ് 22-നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. മേയ് 28-ന് നയപ്രഖ്യാപന പ്രസംഗം. ജൂൺ അഞ്ചിന് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....