അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ അഞ്ചു ശതകോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) വൻ നിക്ഷേപ പ്രഖ്യാപനം. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായി യുഎഇ ഈ തുക അനുവദിക്കും.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പിട്ടു.
യുഎഇ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതർലൻഡ്‌സ്, സ്വീഡൻ, നോർവെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച നോർവെയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഇതിനുശേഷം ചൊവ്വാഴ്ച ഇറ്റലിയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് സെർജിയോ മാറ്ററെല്ല പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) വിതരണം ചെയ്യുന്നതിനും സ്ട്രാറ്റജിക് പെട്രോളിയം റിസർവ് സംബന്ധിച്ചും പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ആർബിഎൽ ബാങ്ക്, സമ്മാൻ ക്യാപിറ്റൽ എന്നിവയിലും ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിലുമാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുക.
ഗുജറാത്തിലെ വടിനാറിൽ കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള ധാരണാപത്രവും ഇതിലുൾപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകേണ്ടത് അത്യാവശ്യം
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യന്തര നിയമങ്ങൾ പാലിച്ച് മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യയും യുഎഇയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അബുദാബി വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ യുഎഇ പ്രസിഡന്റിന്റെ നടപടിയെ ‘സഹോദരതുല്യമായ സ്‌നേഹം’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഊർജം, നിക്ഷേപം, വിതരണ ശൃംഖല തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് തയാറാക്കിയ ഔദ്യോഗിക പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കും.






Leave a comment