ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആവേശ ജയം. അവസാനം ഓവർ വരെ നീണ്ട മത്സരത്തിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്.
പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. ഡോണോവൻ ഫെരേരയുടെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെയും ശുഭം ദുബെയുടെയും റിയാൻ പരാഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്.
ഡോണോവൻ 52 റൺസും ജയ്സ്വാൾ 51 റൺസും സൂര്യവൻഷി 43 റൺസും എടുത്തപ്പോൾ ദുബെ 31 റൺസും പരാഗ് 29 റൺസും സ്കോർ ചെയ്തു.
പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റെടുത്തു. അർശ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്.
പ്രഭ്സിമ്രാൻ സിംഗിന്റെയും മാർകസ് സ്റ്റോയിനിസിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 62 റൺസെടുത്ത സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. 22 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിംഗ്സ്.
പ്രഭ്സിമ്രാൻ 59 റൺസാണെടുത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും കൂപ്പർ കോണോലിയും 30 റൺസ് വീതവും പ്രിയാൻഷ് ആര്യ 29 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 12 പോയിന്റായ രാജസ്ഥാൻ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. സീസണിൽ ആദ്യ പരാജയം നേരിട്ടെങ്കിലും 13 പോയിന്റുള്ള് പഞ്ചാബ് തന്നെയാണ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.






Leave a comment