അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

‘പോക്കിമോൻ’ കാർഡുകൾക്ക് വൻ ഡിമാൻഡ്; കുതിച്ചുയർന്ന് വില, കൈക്കലാക്കാൻ മോഷണ പരമ്പര

ടോക്യോ: രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ സ്‌കൂൾ കുട്ടികൾക്കിടയിലെ ഇഷ്ടവിനോദമായിരുന്ന പോക്കിമോൻ കാർഡുകൾ ഇന്ന് കോടിക്കണക്കിന് രൂപ മൂല്യമുള്ള നിക്ഷേപങ്ങളായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നത് കുറ്റവാളികൾ ഈ കാർഡുകൾ സ്വന്തമാക്കാൻ ഏതു മാർഗവും അവലംബിക്കുമെന്ന സാഹചര്യം സൃഷ്ടിച്ചു. അമേരിക്ക, യു.കെ., ഹോങ്കോങ്ങ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പോക്കിമോൻ കാർഡുകൾ കേന്ദ്രീകരിച്ച് വൻ കവർച്ചകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് കാലത്തെ താൽപര്യവും നോസ്റ്റാൾജിയയും വളർച്ചയ്ക്ക് കാരണമായെങ്കിലും, നിലവിലെ സാഹചര്യത്തിൽ കടുത്ത സുരക്ഷാ വെല്ലുവിളികളാണ് നേരിടുന്നത്. അപൂർവ ഇനത്തിൽപ്പെട്ട കാർഡുകൾ ലക്ഷക്കണക്കിന് ഡോളറിന് ലേലം ചെയ്യപ്പെടുന്നത് കുറ്റവാളികൾക്ക് ഇത്തരം സ്ഥാപനങ്ങൾ ആക്രമിക്കാൻ പ്രേരണയാകുന്നു.

കടകളിൽ തുരങ്കമുണ്ടാക്കിയും തോക്കുകൾ ഉപയോഗിച്ചും നടത്തുന്ന കവർച്ചകൾ കാരണം പല വ്യാപാരികളും ബിസിനസ് നിർത്തുന്ന സാഹചര്യമാണുള്ളത്. പണം എളുപ്പത്തിൽ സമ്പാദിക്കാനുള്ള മാർഗ്ഗമായി പോക്കിമോൻ കാർഡുകൾ മാറിയത് ലോകമെമ്പാടും പുതിയൊരു സാമ്പത്തിക കുറ്റകൃത്യത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

2025-ൽ യൂട്യൂബർ ലോഗൻ പോൾ 155 കോടി രൂപയ്ക്ക് വളരെ അപൂർവ്വമായ ഒരു പിക്കാച്ചു കാർഡ് ലേലം ചെയ്തത് ഈ രംഗത്ത് വലിയ ചലനമാണ് സൃഷ്ടിച്ചത്. 2030-ഓടെ ആഗോള ട്രേഡിങ് കാർഡ് വിപണി 23.5 ബില്യൺ ഡോളറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘പോക്കറ്റ് മോൺസ്റ്റേഴ്സ്’ (Pocket Monsters) എന്നതിന്റെ ചുരുക്കരൂപമായ പോക്കിമോൻ 1990-കളിൽ ജപ്പാനിലാണ് ആദ്യമായി പ്രചാരത്തിലായത്. വീഡിയോ ഗെയിമായാണ് തുടക്കം. പിന്നീട് ആനിമേഷൻ ടെലിവിഷൻ പരമ്പരകളിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തി്.

രാക്ഷസന്മാരെ (monsters) പിടികൂടുകയും ശേഖരിക്കുകയും ചെയ്യുക, തുടർന്ന് അവയെ മറ്റുള്ളവർക്കെതിരെ യുദ്ധം ചെയ്യിക്കുക (battle) എന്നതാണ് ഇതിന്റെ പ്രധാന പ്രമേയം. പോക്കിമോൻ ട്രേഡിങ് കാർഡുകൾ വന്നതോടെ യുവാക്കൾക്കിടയിൽ ഇതൊരു വലിയ തരംഗമായി. 2000-ന്റെ തുടക്കത്തിൽ വിദ്യാലയങ്ങളിൽ കുട്ടികൾ ഇത്തരം കാർഡുകൾ ശേഖരിക്കുന്നതും പരസ്പരം കൈമാറുന്നതും പ്രധാന വിനോദമായിരുന്നു.

2016-ൽ ‘പോക്കിമോൻ ഗോ’ (Pokemon GO) എന്ന മൊബൈൽ ഗെയിം പുറത്തിറങ്ങിയതോടെ ഈ തരംഗത്തിന് വീണ്ടും ജീവൻവെച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആളുകൾക്ക് ഇത്തരം പഴയ വിനോദങ്ങൾ വീണ്ടും കണ്ടെത്താൻ സമയം ലഭിച്ചതോടെയാണ് ഈ കാർഡുകൾക്ക് വലിയ വിപണി മൂല്യം കൈവന്നത്. ഇതിനെക്കുറിച്ച് ഓൺലൈൻ ക്രിയേറ്ററായ സയ്യിദ് റിസ്‌വി ദ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്: ‘പോക്കിമോൻ കാർഡുകൾ വഴി വേഗത്തിൽ പണം സമ്പാദിക്കാമെന്ന അറിവ് ഇത്തരം മോഷണങ്ങൾ വർദ്ധിക്കാൻ കാരണമായി.’

‘സാമ്പത്തികാവസ്ഥയെക്കുറിച്ച് ആളുകൾക്ക് അനിശ്ചിതത്വം തോന്നുമ്പോൾ, അവർ പോക്കിമോൻ കാർഡുകൾ പോലുള്ള ‘ഹാർഡ് അസറ്റുകളിലേക്ക്’ (hard assets) തിരിയുന്നു. ഇവയുടെ മൂല്യം നിലനിൽക്കുമെന്നതിനാലും പുനർവിൽപന നടത്താൻ കഴിയുന്നതിനാലും ആളുകൾ ഇവ കൈവശം വെക്കുന്നു.’ പുതിയ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സാമ്പത്തിക വിദഗ്ധനായ ജാരെഡ് മാസ്റ്റ് എബിസി ന്യൂസിനോട് പ്രതികരിച്ചു.

സമീപകാലത്തായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമാക്കഥകളെ വെല്ലുന്ന രീതിയിലുള്ള ഞെട്ടിക്കുന്ന കവർച്ചകളാണ് പോക്കിമോനെ ചൊല്ലി നടക്കുന്നത്. കാലിഫോർണിയയിലെ അനാഹൈമിൽ ഒരു കടയുടെ മതിൽ തുരന്ന് കയറിയ മോഷ്ടാക്കൾ 1.5 കോടി രൂപയുടെ കാർഡുകളാണ് കവർന്നത്. ന്യൂയോർക്കിൽ തോക്കുധാരികളായ മൂന്നംഗ സംഘം ഒരു കടയിലെ നാൽപ്പതോളം പേരെ ബന്ദികളാക്കിയാണ് കവർച്ച നടത്തിയത്.

‘ഏറ്റവും ഉയർന്ന വിലയുള്ള സാധനങ്ങളാണ് അവർ കൊണ്ടുപോയത്. അതിൽ ഏകദേശം 15,000 ഡോളർ വിലമതിക്കുന്ന, പ്രൊഫഷണലായി സാക്ഷ്യപ്പെടുത്തിയ ഫസ്റ്റ് എഡിഷൻ ‘ചാരിസാർഡ്’ (Charizard) കാർഡും ഉൾപ്പെടുന്നു.’ കടയുടമയായ കോട്‌നി ചിൻ പറയുന്നു. ഹോങ്കോങ്ങിൽ അപൂർവ്വമായ രണ്ട് കാർഡുകൾ കാണാനെന്ന വ്യാജേന കടയിലെത്തിയ ഒരാൾ 26 ലക്ഷം രൂപയുടെ കാർഡുകളുമായാണ് കടന്നുകളഞ്ഞത്.

കാനഡയിൽ മോഷണത്തിനിടെ മൂന്ന് കൗമാരക്കാർ ‘ബിയർ സ്പ്രേ’ പ്രയോഗിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണഭീഷണി വർദ്ധിച്ചതോടെ പല ചെറുകിട വ്യാപാരികളും ഈ ബിസിനസ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ‘ഇത്തരം പ്ലേയിംഗ് കാർഡുകൾ സ്റ്റോക്ക് ചെയ്യുന്നത് വളരെ അപകടകരമാണ്. അതിനുള്ള ലാഭം ഇതിലില്ല.’ യുകെയിലെ നെവാർക്കിൽ കാർഡുകൾ മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് കട പൂട്ടാൻ തീരുമാനിച്ച കാതറിൻ മേയർ എന്ന വ്യാപാരി ബിബിസിയോട് പറഞ്ഞു.

പോക്കിമോൻ കാർഡുകളുടെ മൂല്യം വർദ്ധിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണി വലിയ വെല്ലുവിളിയായി മാറുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...