പാവറട്ടി: മധ്യകേരളത്തിലെ പ്രസിദ്ധമായ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ ശതോത്തര സുവർണജൂബിലി തിരുനാളിനു തുടക്കംകുറിച്ച് ദേവാലയ ദീപാലങ്കാരങ്ങൾ മിഴിതുറന്നു. പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച് ഓൺ നിർവഹിച്ചതോടെ ദേവാലയവും പരിസരവും ബഹുവർണ ദീപപ്രഭയിൽ മുങ്ങി. തീർഥകേന്ദ്രം റെക്ടർ ഫാ. ഡോ. ആന്റണി ചെമ്പകശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നടത്തു കൈക്കാരൻ ജോസഫ് ലിയോ , തിരുനാൾ ദീപാലങ്കാര കമ്മിറ്റി കൺവീനർ സി.ജെ.വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു. സ്പെഷൽ ഇഫക് റ്റോടുകുടിയ ദീപാലങ്കാര ദൃശ്യവിസ്മയം ഒരിക്കിയത് എഐ, ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ്. തുടർന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുറ്റമേളം നടന്നു.
വൈകീട്ട് 5.30ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പുകർമം നിർവഹിക്കും. തുടർന്ന് സമൂഹദിവ്യബലിയും, കൂടുതുറക്കൽ ശുശ്രൂഷയും നടക്കും.
രാത്രി എട്ടിനു തിരുനാൾ സൗ ഹൃദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മതസൗഹാർദത്തിന്റെ തിരുനടയ്ക്കൽമേളം അരങ്ങേറും.
രാത്രി വിവിധ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും.
വെടിക്കെട്ട് നടത്തേണ്ടന്നു തീരുമാനം
പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായുള്ള നാലു വെടിക്കെട്ടുകളും നടത്തേണ്ടന്ന് തീരുമാനിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുനാൾ വെടിക്കെട്ടുകൾ ഒഴിവാക്കുകയായിരുന്നു. വെള്ളി,ശനി, ഞായർ ദിവസങ്ങളിലെയും മേയ് മൂന്നിനുള്ള എട്ടാമിട തിരുനാളിലെയും വെടിക്കെട്ടുകളാണ് ഒഴിവാക്കിയത്.
തിരുനാളുമായി ബന്ധപ്പെട്ട എല്ലാ വെടിക്കെട്ടുകളും നടത്താൻ ഹൈക്കോടതിയുടെ ഉത്തരവും അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ മുണ്ടത്തിക്കോട് അപകടത്തിന്റെ പ്രത്യേക സാഹചര്യത്തിൽ മാനുഷിക പരിഗണനയും സാഹോദര്യവും മുന്നിൽക്കണ്ട് വെടിക്കെട്ട് ഒഴിവാക്കുന്നുവെന്നും ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും തീർഥകേന്ദ്രം റെക്ടർ ഫാ. ഡോ. ആന്റണി ചെമ്പകശേരി, വെടിക്കെട്ട് കമ്മിറ്റി കൺവീനർ സുബിരാജ് തോമസ്, നടത്തുകൈക്കാരൻ ജോസഫ് ലിയോ, ബാബു ആന്റണി എന്നിവർ അറിയിച്ചു.






Leave a comment