തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം കേരളത്തില്‍ നടത്തിയതിലെ വിവാദം അവസാനിക്കുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ സമയത്ത് ഹാജരാക്കിയ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം.
വിവാഹ സമയത്ത് യുവതിയുടെ ഭര്‍ത്താവ് പൊലീസിന് മുന്നില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് തെളിഞ്ഞത്. ഈ സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നു. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയ്ക്ക് വിവാഹ സമയത്ത് 18 വയസ്സ് പൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയത്. കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി. 16 വയസ് മാത്രമായിരുന്നു പ്രായമെന്നാണ് കണ്ടെത്തല്‍.
വിവാഹം നടത്തിയതിന് പിന്നാലെ തന്നെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പിതാവ് ഉന്നയിച്ച ആരോപണം. പെണ്‍കുട്ടിക്ക് വിവാഹ സമയത്ത് 16 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്ന് തെളിഞ്ഞതോടെയാണ് ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മദ്ധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
കർശനമായ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് കമ്മിഷൻ. ഏപ്രിൽ 22ന് കേരള, മദ്ധ്യപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽമാരെ ന്യൂഡൽഹിയിലെ ആസ്ഥാനത്തേക്ക് കമ്മിഷൻ വിളിപ്പിച്ചിട്ടുണ്ട്.
ദേശീയ പട്ടികവർഗ കമ്മിഷൻ ചെയർമാൻ അന്തർസിംഗ് ആര്യയുടെ നേതൃത്വത്തിൽ അഭിഭാഷകനായ പ്രഥം ദുബെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് പെൺകുട്ടിയുടെ കൃത്യമായ പ്രായം സംബന്ധിച്ച വിവരം പുറത്തുവന്നത്. വിവാഹത്തിന്റെ രേഖകൾ തേടി മദ്ധ്യപ്രദേശ് എസ്.സി – എസ്.ടി കമ്മിഷൻ തിരുവനന്തപുരത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തി എന്ന പിതാവിന്റെ പരാതിയിൽ തെളിവെടുപ്പിനായാണ് കമ്മിഷൻ തലസ്ഥാനത്തെത്തിയത്. വിവാഹം നടന്ന അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തി. വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും കമ്മിഷൻ പരിശോധിച്ചിരുന്നു.
മാർച്ച് 11നായിരുന്നു ഇൻഡോർ സ്വദേശിയായ പെൺകുട്ടിയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടത്. സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തിലായിരുന്നതിനാൽ പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. എന്നാൽ വിവാഹത്തിന് സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടർന്ന് പ്രായപൂർത്തിയായെന്ന തെളിവുകൾ കാണിച്ചതോടെയാണ് പൊലീസ് വിവാഹത്തിന് സഹായം ചെയ്തത്.






Leave a comment