സിനിമാതാരങ്ങൾക്ക് തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലും സമൂഹത്തിലുമുള്ള സ്വാധീനം വളരെ വലുതാണ്. ഈ താരാരാധന വലിയതോതിൽ അനുഭവിച്ച സൂപ്പർതാരമാണ് രജനീകാന്ത്. എന്നാൽ താരങ്ങൾക്ക് പിന്നാലെ പോയി സ്വന്തം ജീവനും ഭാവിയും അപകടത്തിലാക്കുന്ന യുവാക്കൾക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്തുവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ ആശങ്കകൾ പങ്കുവെച്ചത്.
“യുവതലമുറ തങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഗൗരവമായി ചിന്തിക്കണം. യുവാക്കൾ ശ്രദ്ധിക്കണം, എന്തെങ്കിലും പരിക്കുപറ്റിയാൽ അത് അവരുടെ നഷ്ടമാണ്. അവർ അവരുടെ പഠനത്തിലും ആരോഗ്യത്തോടെയിരിക്കുന്നതിലും ശ്രദ്ധിക്കണം.” എന്ന് അദ്ദേഹം പറഞ്ഞു.
“മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളാകരുത്. അത് നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം നരകതുല്യമാക്കും. നിങ്ങളുടെ സുഹൃത്തുക്കളാരെങ്കിലും അവ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവരുടെ അടുത്തേക്ക് പോകരുത്,” രജനീകാന്ത് വ്യക്തമാക്കി.
നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ആരാധകർക്ക് സമീപകാലത്തുണ്ടായ തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ ഈ പ്രതികരണം പ്രസക്തമാകുന്നത്. തമിഴ് നടൻ അജിത് കുമാറും തന്റെ ആരാധകർക്ക് നിരന്തരമെന്നോണം ഇതേ മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. അമിതമായി ആരാധന പ്രകടിപ്പിക്കുന്ന ആരാധകരെ ശകാരിക്കാനും അജിത് കുമാർ മടിക്കാറില്ല.
കഴിഞ്ഞ മാസം തഞ്ചാവൂരിൽ നടന്ന വിജയ്‌യുടെ പൊതുറാലിക്കിടെ അഞ്ച് ആരാധകർക്ക് വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റിരുന്നു. ഇതിലും വലിയ ദുരന്തമാണ് കഴിഞ്ഞ വർഷം കരൂർ ജില്ലയിൽ നടന്ന വിജയ്‌യുടെ റാലിയിലുണ്ടായത്. അവിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ‘ജനനായക’ന്റെ റിലീസ് വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ രജനീകാന്ത് തയ്യാറായില്ല, “അതിനെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ എന്ന ചിത്രത്തിലാണ് രജനീകാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെൽസൺ സംവിധാനം ചെയ്ത 2023-ലെ വമ്പൻ ഹിറ്റായ ജയിലറിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’, അതുപോലെ കമൽഹാസനൊപ്പമുള്ള മറ്റൊരു ചിത്രം എന്നിവയാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തുവരാനിരിക്കുന്നത്.






Leave a comment