തിരുവനന്തപുരം: കേരളം ആരു ഭരിക്കും? വിധിയെഴുതാൻ ഇനി രണ്ടു ദിവസം മാത്രം. പരസ്യപ്രചാരണം ചൊവ്വാഴ്ച സമാപിക്കാനിരിക്കേ ടോപ്പ് ഗിയറിലാണ് മുന്നണികൾ. ഈ തെരഞ്ഞെടുപ്പിൽ ഗാരന്റികളാണ് സജീവ ചർച്ചാവിഷയം. ഒപ്പം ഓരോ നിമിഷവും മാറിമറിയുന്ന രാഷ്ട്രീയ വിവാദങ്ങളും.
തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തൊടുത്തുവിട്ട സിപിഎം- ബിജെപി ഡീൽ ആരോപണം അവസാനഘട്ടത്തിലും നിന്നു കത്തുകയാണ്. ഇതിനൊപ്പം എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി ബന്ധവുമൊക്കെ എരിതീയിലെ എണ്ണയാകുന്നു. ശബരിമല സ്വർണക്കൊള്ളയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിലെ സൗജന്യ കിറ്റ് വിതരണവുമൊക്കെ വിവാദ വിഷയങ്ങളായി. പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആത്മവിശ്വാസമാണ് മൂന്നു മുന്നണികളുടെയും കൈമുതൽ.
യുഡിഎഫിന്റെ ആത്മവിശ്വാസം ഭരണവിരുദ്ധ വികാരം
ഭരണവിരുദ്ധ വികാരവും സിപിഎം-ബിജെപി ഡീലും ശബരിമല സ്വർണക്കൊള്ളയും ഇന്ദിരാ ഗാരന്റിയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമെമ്പാടും വോട്ടായി അലയടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇതാണ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന യുഡിഎഫ് അവകാശവാദത്തിന്റെ കരുത്ത്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, സർക്കാരിന്റെ ധൂർത്ത്, വിലക്കയറ്റം, കെട്ടിട- ഭൂനികുതി- വൈദ്യുതി ചാർജ്- വെള്ളക്കരം എന്നിവ കുത്തനെ ഉയർത്തിയതുമൊക്കെ ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കും. സർക്കാർ ആശുപത്രികളുടെ ദൈന്യാവസ്ഥ, ഗുണ്ടായിസം, സ്വജനപക്ഷപാതം എന്നിവയും സർക്കാർ വിരുദ്ധ വോട്ടുകളാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് പറയുന്നത്.
രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളാണ് യുഡിഎഫ് പ്രചാരണം നയിക്കുന്നത്. എല്ലാവരും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ഇതോടൊപ്പം സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്ര അടക്കമുള്ള ഇന്ദിരാ ഗാരന്റിയും ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നും സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ക്ഷേമപെൻഷൻ കമ്മീഷൻ രൂപീകരിക്കുമെന്നുമൊക്കെയുള്ള പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളും താഴേത്തട്ടിൽ വലിയ പ്രതികരണമുണ്ടാക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നു.
ഭരണനേട്ടം തുടർഭരണത്തിനു കാരണമാകുമെന്ന് എൽഡിഎഫ്
കഴിഞ്ഞ 10 വർഷമായി ജനങ്ങൾ നേരിട്ട് അനുഭവിച്ച ഭരണനേട്ടങ്ങളാണ് തുടർഭരണമെന്ന എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷയ്ക്കു പിന്നിൽ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചാരണരംഗത്ത് ഇടതുമുന്നണി ആയുധമാക്കുമ്പോൾ, മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയം ഇത്തവണ സിപിഎം കാര്യമായ ചർച്ചാവിഷയമാക്കുന്നില്ല.
യുഡിഎഫ് രാഷ്ട്രീയം വിവാദമാക്കുമ്പോൾ, ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞാണ് സിപിഎമ്മിന്റെ പ്രതിരോധം. ജനങ്ങൾ നേരിട്ടറിഞ്ഞ കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയമെന്നും ഇതാണ് വോട്ടായി മാറുന്നതെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറയുന്നത്. ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമെന്നാണ് ബേബി പേരെടുത്തു പറയാതെ പറയുന്നത്.
ജയിച്ചാലും തോറ്റാലും ക്രെഡിറ്റ് പിണറായി വിജയനു തന്നെയാകും. ബിജെപി അടക്കമുള്ളവരുമായുള്ള എല്ലാ ഡീലുകളും കോണ്ഗ്രസുമായിട്ടാണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. എന്നാൽ, ഇതിന് എത്രത്തോളം വിശ്വാസ്യത കൈവരിക്കാനാകുമെന്നത് തെരഞ്ഞെടുപ്പ ഫലം വരുമ്പോൾ മാത്രമാകും വ്യക്തമാകുക.
പ്രതീക്ഷയർപ്പിച്ച് ബിജെപി
ഏതാനും സീറ്റുകളിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയുടെ അവസാനഘട്ട പ്രചാരണം. അവസരം തന്നാൽ മറ്റു സംസ്ഥാനങ്ങളിലേതു പോലെയുള്ള വികസനം കേരളത്തിലേക്ക് കൊണ്ടുവരാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രഖ്യാപിക്കുന്നത്. എൽഡിഎഫ്- യുഡിഎഫ് ഒത്തുകളിയും വികസനവുമൊക്കെ ബിജെപി പ്രചാരണവിഷയങ്ങളാക്കുന്നു. മൂന്നു മുതൽ ഏഴു വരെ സീറ്റുകൾ നേടുമെന്നാണ് എൻഡിഎ പ്രതീക്ഷ.






Leave a comment