ചെന്നൈ: പ്രധാനമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കുമെതിരേ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള കെ. പദ്മരാജൻ ഇക്കുറി ടി.വി.കെ. നേതാവ് വിജയ്നോട് കൊമ്പുകോർക്കും. തന്റെ 254-ാമത്തെ തിരഞ്ഞെടുപ്പുപോരാട്ടമായിരിക്കുമിതെന്ന് പെരമ്പൂർ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചശേഷം പദ്മരാജൻ പറഞ്ഞു.
ഏറ്റവുംകൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്റെ ലോക റെക്കോഡ് സ്വന്തമാക്കാനാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുമുതൽ രാഷ്ട്രപതിതിരഞ്ഞെടുപ്പിൽവരെ പദ്മരാജൻ പത്രിക നൽകുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും തോൽവി ഉറപ്പായതുകൊണ്ട് ഏറ്റവുമധികം തിരഞ്ഞടുപ്പുകളിൽ തോറ്റയാളെന്ന റെക്കോഡും ‘ഇലക്ഷൻ കിങ്’ എന്നു വിളിപ്പേരുള്ള പദ്മരാജന് തന്നെയാവും.
കേരളത്തിലെ പയ്യന്നൂർ കുഞ്ഞിമംഗലത്തു വേരുകളുള്ള 66-കാരൻ തമിഴ്നാട് സേലത്തെ മേട്ടൂരിലാണ് താമസം. ടയർ റീസോളിങ് സ്ഥാപനം നടത്തുകയാണ്. 1988-ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അതിനുശേഷം ഒരു തിരഞ്ഞെടുപ്പും ഒഴിവാക്കാറില്ല. എ.ബി. വാജ്‌പേയി, പി.വി. നരസിംഹറാവു, ജെ. ജയലളിത, എം. കരുണാനിധി, പിണറായി വിജയൻ, വയലാർ രവി, എ.കെ. ആന്റണി, എസ്.എം. കൃഷ്ണ, പ്രിയങ്കാഗാന്ധി തുടങ്ങിയവർക്കെതിരേ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. പത്രിക നൽകാനായി ഇതിനകം ഒരുകോടിയിലേറെ രൂപ ചെലവിട്ടു.
ഇത്തവണത്തെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മേട്ടൂർ മണ്ഡലത്തിൽ കഴിഞ്ഞയാഴ്ച പത്രിക നൽകിയിരുന്നു. അത് 253-ാമത്തെ പത്രികാ സമർപ്പണമായിരുന്നു. അതിനുപുറമേയാണ് ശനിയാഴ്ച പെരമ്പൂരിലെത്തി 254-ാമത്തെ പത്രിക നൽകിയത്. കേരളത്തിൽ കഴിഞ്ഞവർഷം നടന്ന തദ്ദേശതിരഞ്ഞെടുപ്പിലേക്ക് പയ്യന്നൂർ കുഞ്ഞിമംഗലം ഒന്നാം വാർഡിൽ പത്രിക നൽകിയിരുന്നു. കുഞ്ഞിമംഗലം പഞ്ചായത്തിലെ വോട്ടറല്ലാത്തതിനാൽ പത്രിക തള്ളിപ്പോയി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ പത്രികകളും തള്ളിപ്പോവുകയാണ് പതിവ്.
ഏറ്റവുംകൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഡൽഹി ബുക്ക് ഓഫ് റെക്കോഡ്‌സ് തുടങ്ങിയവയിൽ പദ്മരാജൻ ഇടംപിടിച്ചിട്ടുണ്ട്. ടയർ റീസോളിങ് സ്ഥാപനം നടത്തുന്നതുകൊണ്ട് ഇഷ്ട ചിഹ്നം ടയറാണ്.






Leave a comment