ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്രപ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം.
ആലപ്പുഴയിലെ ലജ്‌നത്തുൽ വാർഡിൽ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ: ഹലീമ ബീവി. മക്കൾ: സിറാജ് അമാൻ (ആർട്ട് ഡയറക്ടർ), അജീബ് അമാൻ (ബിസിനസ്), ഹലീന അമാൻ (അധ്യാപിക). മരുമക്കൾ: ഷെർമിൻ സിറാജ് (അധ്യാപകൻ), സബീന അജീബ് (അധ്യാപിക), അൻവർ ഹുസൈൻ (ലോക്കോ പൈലറ്റ്).
അഭിനയത്തിന് പുറമേ കലാസംവിധായകനും നിശ്ചലഛായാഗ്രാഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഉദയായുടേയും നവോദയയുടേയും സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.
വിവാഹത്തിന് പടമെടുക്കാൻ എത്തിയപ്പോഴാണ് ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ പരിചയപ്പെട്ടത്. ഉദയായിൽ മേക്കപ്പ്മാന്റെ സഹായിയായി തുടങ്ങി. തിരക്കഥ പകർത്തിയെഴുതുന്ന ജോലികൾ ഉൾപ്പെടെ ആദ്യകാലത്ത് ചെയ്തിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചൻ നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോൾ അമാനും ഒപ്പംചേർന്നു. ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്കുവേണ്ടി മോഹൻലാലിനെ അഭിമുഖം നടത്തിയ കൂട്ടത്തിൽ സിബി മലയിലിനും ജിജോ പുന്നൂസിനും ഫാസിലിനുമൊപ്പം അമാനുമുണ്ടായിരുന്നു.






Leave a comment