കുടക്: പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തിരച്ചിലിന് ഒടുവിലാണ് കുടക് തടിയണ്ടമോൾ മലയിൽ ട്രെക്കിങ്ങിന് പോയി കാണാതായി നാലാം ദിനം കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ താടിയാണ്ടമോൾ മലയിലേക്കായിരുന്നു ട്രെക്കിങ്. കൊച്ചിയിൽ ഐടി പ്രൊഫഷണലാണ് ശരണ്യ. ഏപ്രിൽ 2-ന് യവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ താമസിച്ചാണ് ട്രെക്കിങ്ങിന് പോയിരുന്നത്. കാട്ടാനകളുടെ സാന്നിധ്യം കാരണം വനവകുപ്പ് ഉദ്യോഗസ്ഥർ സംഘത്തോടൊപ്പം പോകാൻ നിർദേശിച്ചിരുന്നുവെങ്കിലും, പിന്നീട് അവരെ കാണാതാകുകയായിരുന്നു.
ട്രെക്കിങ്ങിന് പോയ സംഘത്തിലെ മറ്റെല്ലാവരും വൈകുന്നേരം തിരികെ എത്തിയെങ്കിലും ശരണ്യയെ കണ്ടെത്താനായില്ല. താൻ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ അറിയിച്ചതിന് ശേഷം ഫോൺ നെറ്റുവർക്കും നഷ്ടമായി. പോലീസ്, വനവകുപ്പ്, നാട്ടുകാർ നക്‌സൽ വിരുദ്ധ സേന എന്നിവരുടെ നേതൃത്വത്തിൽ വലിയ തിരച്ചിലാണ് സ്ഥലത്ത് നടത്തിയത്. ഡ്രോണുകളും സ്നിഫർ നായകളും ഉപയോഗിച്ച് കാട്ടിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടന്നു.
നാലു ദിവസത്തെ നിരന്തരമായ തിരച്ചിലിനുശേഷം ഞായറാഴ്ച വൈകുന്നേരമാണ് ശരണ്യയെ കണ്ടെത്തിയത്.
മലകയറുന്നതിനിടെ ചെറിയൊരു അബദ്ധം പറ്റിയതാണ് വഴിതെറ്റാൻ കാരണമായതെന്ന് ശരണ്യ പറയുന്നു. മുകളിലുണ്ടായിരുന്ന ആളുകളെ കാണാതായപ്പോൾ അവരെ കണ്ടെത്താനായി ഇടത് ഭാഗത്തൂടെ കറങ്ങി വരാൻ ശ്രമിച്ചെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. നെറ്റ്‍വർക്ക് നഷ്ടമായതോടെ കൊടുംവനത്തിനുള്ളിൽ പെട്ടുപോയ താൻ എങ്ങനെയെങ്കിലും താഴേക്ക് എത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി.
കൈവശം ഭക്ഷണമൊന്നുമില്ലാതെ വെറും ഒരു കുപ്പി വെള്ളം മാത്രമായാണ് ശരണ്യ വനത്തിനുള്ളിൽ കഴിഞ്ഞത്. ആദ്യദിവസം വൈകുന്നേരം 6:45 വരെ അവർ വഴിതേടി നടന്നു. തന്റെ സുഹൃത്തായ യദുവിനെ കോൺടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ ചാർജ് വെറും ഒരു ശതമാനത്തിൽ എത്തിയതോടെ ഓഫ് ആയിപ്പോയി. രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്ഥലത്ത് ചിലവഴിച്ച ശരണ്യ, രക്ഷാപ്രവർത്തകർ ഡ്രോൺ ഉപയോഗിച്ച് തിരയുകയാണെങ്കിൽ തന്നെ കാണാൻ സാധിക്കുമെന്ന് കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു.
മൂന്നാം ദിവസം രാവിലെ ആറുമണിക്ക് തന്നെ മലകയറാൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വില്ലനായി. ഒരു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ സാധനങ്ങളെല്ലാം നനഞ്ഞതോടെ ആ രാത്രി കഠിനമായ തണുപ്പ് കാരണം ഉറങ്ങാൻ പോലും സാധിച്ചില്ലെന്ന് ശരണ്യ ഓർത്തെടുക്കുന്നു. നാലാം ദിവസം ഉച്ചയ്ക്ക് 12 മണിവരെ കാലാവസ്ഥ മോശമായിരുന്നെങ്കിലും ഇനിയും കാത്തിരിക്കുന്നതിൽ പ്രയോജനമില്ലെന്ന് കണ്ട് നനഞ്ഞ സാധനങ്ങളുമായി ശരണ്യ വീണ്ടും മലകയറാൻ തീരുമാനിക്കുകയായിരുന്നു.
ആനകളുള്ള കാടായിരുന്നിട്ടും പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് ശരണ്യ പറയുന്നു. ചെറിയ ട്രക്കിങ് ആയതിനാൽ വഴിയിൽ അടയാളങ്ങൾ ഇടാനോ തിരിച്ചറിയാനോ ഉള്ള സൂചനകളൊന്നും കൈയ്യിൽ കരുതിയിരുന്നില്ല. വെറും വെള്ളവും ക്യാമറയും ഫോണും മാത്രമായാണ് അവർ വനത്തിനുള്ളിൽ അകപ്പെട്ടത്. ഒടുവിൽ തളരാത്ത നിശ്ചയദാർഢ്യത്തോടെയും മനക്കരുത്തോടെയും ശരണ്യ സുരക്ഷിതമായി മടങ്ങിയെത്തിയത് വലിയ ആശ്വാസമാണ് പകരുന്നത്.






Leave a comment