ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 43 റൺസിനാണ് ആർസിബിയുടെ ജയം. ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 207 റൺസിന് പുറത്തായി. ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. സർഫറാസ് ഖാനാണ്(50) ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. കളിച്ച മൂന്ന് കളിയും തോറ്റ ചെന്നൈ പട്ടികയിൽ അവസാനസ്ഥാനത്താണ്. തുടർച്ചയായ രണ്ടാം ജയത്തോടെ ആർസിബി പട്ടികയിൽ തലപ്പത്തെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. മുൻനിര ബാറ്റർമാരെല്ലാം നിരനിരയായി കൂടാരം കയറിയതോടെ ടീം വലിയ പ്രതിരോധത്തിലായി. 30 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്(7), ആയുഷ് മാത്രെ(1), സഞ്ജു സാംസൺ(9) എന്നിവർ വേഗം മടങ്ങി. സഞ്ജു സീസണിലെ മൂന്നാം മത്സരവും നിരാശപ്പെടുത്തി. നാലാമനായി ഇറങ്ങിയ സർഫറാസ് ഖാനാണ് ചെന്നൈക്ക് അൽപ്പമെങ്കിലും ആശ്വാസമായത്. പവർപ്ലേയിൽ അടിച്ചുതകർത്ത താരം മികച്ച സ്‌കോറിലെത്തിച്ചു. പവർപ്ലേയിൽ തന്നെ അർധസെഞ്ചുറി തികച്ച സർഫറാസ് ടീമിനെ 77 റൺസിലെത്തിച്ചു.
ഏഴാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി ക്രുണാൽ പാണ്ഡ്യ തിരിച്ചടിച്ചു. സർഫറാസും കാർത്തിക് ശർമയും(6) മടങ്ങി. സർഫറാസ് 25 പന്തിൽ നിന്ന് 50 റൺസെടുത്തു. പിന്നാലെ 18 റൺസെടുത്ത് ശിവം ദുബെയും കൂടാരം കയറിയതോടെ ചെന്നൈ വീണ്ടും തകർച്ചയിലായി. പത്തോവറിൽ 109-6 എന്ന നിലയിലായിരുന്നു ചെന്നൈ. ഏഴാം വിക്കറ്റിൽ ഒന്നിച്ച ജാമി ഓവർട്ടണും പ്രശാന്ത് വീറും ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആർസിബി ബൗളർമാരെ ഇരുവരും നന്നായി പ്രഹരിച്ചു. 15 ഓവറിൽ ടീം 165 ലുമെത്തി. ചെന്നൈ ജയപ്രതീക്ഷയിലായെങ്കിലും പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ആർസിബിയും പിടിമുറുക്കി.
പ്രശാന്ത് വീർ 29 പന്തിൽ നിന്ന് 43 റൺസും ജാമി ഓവർട്ടൺ 16 പന്തിൽ നിന്ന് 37 റൺസുമെടുത്ത് മടങ്ങി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ചെന്നൈക്കായില്ല. ഒടുക്കം 207 റൺസിന് ടീം പുറത്തായി.
നേരത്തേ ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 250 റൺസാണെടുത്തത്. ആർസിബിക്ക് മികച്ച തുടക്കമാണ് വിരാട് കോലിയും ഫിൽ സാൾട്ടും സമ്മാനിച്ചത്. ഇരുവരും പവർപ്ലേയിൽ മിന്നിച്ച് തുടങ്ങി. ആദ്യം തകർത്തടിച്ചത് കോലിയായിരുന്നു. 18 പന്തിൽ നിന്ന് 28 റൺസെടുത്ത കാേലി ആദ്യം പുറത്തായി. പിന്നീട് ഫിൽ സാൾട്ട് കത്തിക്കയറി. അതോടെ ആർസിബി സ്‌കോർ കുതിച്ചു. ദേവ്ദത്ത് പടിക്കൽ പതിയെ കളിച്ചപ്പോൾ സാൾട്ട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പത്തോവർ അവസാനിക്കുമ്പോൾ 91-1 എന്ന നിലയിലായിരുന്നു ടീം. 11-ാം ഓവറിൽ 30 പന്തിൽ നിന്ന് 46 റൺസെടുത്ത സാൾട്ട് പുറത്തായി.
പടിക്കലിന്റെ ഊഴമായിരുന്നു പിന്നീട്. സിക്‌സറുകളും ഫോറുകളും കൊണ്ട് മൈതാനത്ത് വെടിക്കെട്ടൊരുക്കിയ പടിക്കൽ അതിവേഗം സ്‌കോറുയർത്തി. 14-ാം ഓവറിൽ അർധസെഞ്ചുറിയും നേടി. 14 ഓവറിൽ ടീം നൂറ്റിയമ്പത് കടന്നെങ്കിലും പടിക്കലിനെ(50) പുറത്താക്കി ഓവർട്ടൺ ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകി. 15 ഓവറിൽ 153-3 എന്ന നിലയിലായിരുന്നു ആർസിബി. പിന്നീടിറങ്ങിയ ആർസിബി നായകൻ പജത് പാട്ടിദാറും ടിം ഡേവിഡും മൈതാനത്ത് സിക്‌സർ പൂരം തീർത്തു. 16-ാം ഓവറിൽ 19 റൺസും 17-ാം ഓവറിൽ 21 റൺസുമാണ് ഇരുവരും അടിച്ചെടുത്തത്.
അവസാന രണ്ടോവറുകളിലും ചെന്നൈ ബൗളർമാരെ ആർസിബി ബാറ്റർമാർ നിലംതൊടീച്ചില്ല. ഓവർട്ടൺ എറിഞ്ഞ 19-ാം ഓവറിൽ ടിം ഡേവിഡ് കത്തിക്കയറി. നാല് സിക്‌സറുകളുൾപ്പെടെ 30 റൺസാണ് ആ ഓവറിൽ പിറന്നത്. ടിം ഡേവിഡ് അർധസെഞ്ചുറിയും തികച്ചു. അവസാന ഓവറിലും സമാനമായിരുന്നു സ്ഥിതി. പാട്ടിദാറും ഡേവിഡും വെടിക്കെട്ടോടെ സ്‌കോർ 250 ലെത്തിച്ചു. രജത് പാട്ടിദാർ 19 പന്തിൽ നിന്ന് 48 റൺസെടുത്തപ്പോൾ ടിം ഡേവിഡ് 25 പന്തിൽ നിന്ന് 70 റൺസെടുത്തു.






Leave a comment