തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച സംസ്ഥാനത്തെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫ് സ്ഥാനാർഥികൾക്കായി അദ്ദേഹം പ്രചാരണം നടത്തും.
സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് ബീച്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ എത്തേണ്ടിയിരുന്നത്. എന്നാൽ രാഹുലിന് വരാന്‍ കഴിയാത്തത് കൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് എത്തിയത്.
പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ബിജെപി ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തുന്നുണ്ട്. കേന്ദ്രമന്ത്രി അമിത്ഷാ 31ന് തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.
മോദിക്കും അമിത്ഷായ്ക്കും പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, എസ്. ജയ്ശങ്കര്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും സംസ്ഥാനത്തെത്തും.
രാഹുൽ ഗാന്ധിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് തിങ്കളാഴ്ച പത്തനംതിട്ട ജില്ലയിൽനിന്നു തുടങ്ങും. തിങ്കളാഴ്ച 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംക്‌ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.
തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽനിന്നു കോട്ടയത്തേക്ക് പോകും. വൈകിട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.






Leave a comment