കോട്ടയം: മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം ഈരാറ്റുപേട്ടയിലുണ്ട്. സ്ഥാനാർത്ഥികളുടെ ചിരിച്ച മുഖങ്ങളുമായുള്ള പ്രചാരണ വാഹനങ്ങൾ സജ്ജമാക്കുന്ന തിരക്കിലാണ് നടയ്‌ക്കലിലെ ആർ.എച്ച്.എം സൗണ്ട്സ് ആൻഡ് റഹ്മാനിയ ഹയറിംഗ്സ്.
തിരഞ്ഞെടുപ്പായാൽ വാഗമൺ – ഈരാറ്റുപേട്ട റോഡരികിൽ സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ നിറയും. രണ്ട് പതിറ്റാണ്ടായുള്ള കാഴ്ചയാണിത്. അരനൂറ്റാണ്ട് മുമ്പാണ് സൗണ്ട്സും ഹയറിംഗ് സർവീസുമായി ആർ.എച്ച്.എമ്മിന്റെ തുടക്കം. സുഹൃത്തുക്കളായ നവാസ്, ഷെരീഫ്,ജലീൽ എന്നിവരുടെ സംരംഭമാണിത്. ഡിസൈൻ കൊടുത്താൽ മതി, വാഹനമെത്തിച്ച് ഒരുക്കി കുട്ടപ്പനാക്കി അനൗൺസ്മെന്റ് വരെ നടത്തിത്തരും. പ്രചാരണത്തിന് ജീപ്പും സ്ഥാനാർത്ഥികളുടെ തുറന്ന പര്യടനത്തിനായി പിക്ക് അപ്പ് വാനും സജ്ജമാക്കും.
വാഗമൺ,മൂന്നാർ എന്നിവിടങ്ങളിൽ നിന്ന് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ സജ്ജമാക്കാൻ മൂന്ന് ദിവസം വേണം. 25 തൊഴിലാളികൾ രാവിലെ മുതൽ പുലർച്ചെ രണ്ട് വരെ ഇടവേളയില്ലാതെ ജോലിയിലാണ്. പിക്ക് അപ്പ് വാൻ വെൽഡ് ചെയ്ത് സ്റ്റെപ്പും മേൽമറയും നിർമ്മിക്കും. വാഹനമൊരുക്കിയ ശേഷം ലൈറ്റും ഫാനും സജ്ജമാക്കി വണ്ടിക്ക് ചുറ്റും സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പതിപ്പിക്കണം.
തുറന്ന വാഹനത്തിന് 25,000 രൂപയും അനൗൺസ്മെന്റ് വാഹനത്തിന് 10,000 രൂപയുമാണ് നിരക്ക്. ഇതിന് പുറമെ ഡ്രൈവറും മൈക്കും മറ്റുമായി ഓടാൻ ദിവസം 12,000 രൂപ വാടകയും ഡീസൽ ചെലവും നൽകണം. യു.ഡി.എഫ് നേതാക്കളുടെ വാഹനങ്ങളാണ് കൂടുതലുമെത്തുന്നത്. ജോസ് കെ.മാണി അടക്കമുള്ള സ്ഥാനാർത്ഥികളും ഇവിടെ നിന്നാണ് വാഹനമൊരുക്കുന്നത്. ചിറ്റൂർ മുൻ എം.എൽ.എ കെ. അച്യുതൻ പതിവുകാരനായിരുന്നു. ഇപ്പോൾ മകൻ സുമേഷ് അച്യുതനും.






Leave a comment