മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ രത്നാഗിരിയിലെ പൂർവികസ്വത്ത് മുംബൈ സ്വദേശി ലേലത്തിലൂടെ നേടിയെടുത്തു. കള്ളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സർക്കാർ കണ്ടുകെട്ടിയതും പലതവണ ലേലത്തിനു വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്നതുമായ 4 കൃഷി പ്ലോട്ടുകളാണു കഴിഞ്ഞദിവസം വീണ്ടും ലേലത്തിൽ വച്ചപ്പോൾ വിറ്റുപോയത്. ലേലം വിളിച്ചയാളുടെ പേരുവിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ദാവൂദിന്റെ ജന്മസ്ഥലമായ കൊങ്കൺ മേഖലയിലെ മുംബാകെ ഗ്രാമത്തിലുള്ള കുടുംബസ്വത്താണിത്. ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരിൽ റജിസ്റ്റർ ചെയ്തവയായിരുന്നു അവ. ലേലത്തിൽ മുംബൈയിലെയും രത്നാഗിരിയിലെയും ഓരോരുത്തരാണു പങ്കെടുത്തത്. ലേലത്തുക ഏപ്രിലിനകം കൊടുത്തുതീർക്കണമെന്നാണു വ്യവസ്ഥ. 2017, 2020, 2024, 2025 വർഷങ്ങളിലെ ലേലത്തിനു പലരും എത്തിയിരുന്നെങ്കിലും ആരും അവ വാങ്ങിയിരുന്നില്ല.






Leave a comment