ഓരോ വർഷവും തുടർച്ചയായി ചിത്രങ്ങൾ പുറത്തിറങ്ങുന്ന ബോളിവുഡിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡ് ചലച്ചിത്രരംഗവും പ്രേക്ഷകരും കാലത്തിനനുസരിച്ച് എങ്ങനെ മാറിയെന്ന് ഹിന്ദി സിനിമാരംഗത്തെ മുതിർന്ന താരങ്ങളിലൊരാളായ അദ്ദേഹം അടുത്തിടെ ഒരു പരിപാടിയിൽ സംസാരിക്കവെ വിലയിരുത്തുകയുണ്ടായി. ചലച്ചിത്രരംഗം ഒരു ചക്രം പോലെയാണെന്നും ഓരോ രണ്ടുമൂന്ന് വർഷം കൂടുമ്പോഴും അത് മാറിക്കൊണ്ടിരിക്കുമെന്നും പ്രേക്ഷകരുടെ താത്പര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ടുഡേ കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ തന്റെ അഭിപ്രായത്തിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ധുരന്ധറിന്റെ കാര്യം എടുക്കാം. രക്തച്ചൊരിച്ചിലുള്ള ഒരു ആക്ഷൻ ചിത്രമാണത്. അത് മികച്ചതാണ്, ആളുകൾ അത് ഏറ്റെടുത്തു. അവരത് ആസ്വദിക്കുന്നു. രൺവീർ സിങ്ങിനെപ്പോലെയുള്ള ഒരു നായകൻ രോഷാകുലനായ യുവാവെന്ന പ്രതിച്ഛായ സ്വീകരിക്കുന്നു; അത്തരം വേഷങ്ങൾ കുറച്ചുകാലമായി നിലച്ചിരിക്കുകയായിരുന്നു. അഞ്ചോ ആറോ വർഷം മുമ്പ് ഞാൻ ചില സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ചെയ്തിരുന്നു; അവ നന്നായി വിജയിച്ചിരുന്നു. ഇപ്പോൾ ഹൊറർ കോമഡിയുടെ സമയമാണ്, ‘സ്ത്രീ’ വലിയ വിജയമായി. അങ്ങനെ എല്ലാം മാറിക്കൊണ്ടിരിക്കുന്നു, അടുത്തതായി പ്രേക്ഷകർ എന്ത് ഇഷ്ടപ്പെടുമെന്ന് നമുക്കറിയില്ല.” അദ്ദേഹം പറഞ്ഞു.
‘ധുരന്ധർ’ പോലുള്ള ചിത്രത്തിൽ വേഷം ലഭിക്കാത്തതിൽ ഖേദമുണ്ടോ അതോ അസൂയ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അക്ഷയ് കുമാർ പറഞ്ഞു: “‘ലയാരി’ സംഘത്തിന്റെ ഭാഗമാകാൻ ഞാൻ അനുയോജ്യനാണെന്ന് ആദിത്യ കരുതിയിട്ടുണ്ടാവില്ല. അദ്ദേഹം അങ്ങനെ ചിന്തിക്കാത്തതുകൊണ്ട് എനിക്ക് ആ വേഷം ലഭിച്ചതുമില്ല. ഞാൻ രൺവീറിനെ കാണുകയും അദ്ദേഹം എന്റെ ജോലിയെ അഭിനന്ദിക്കാറുമുണ്ട്. അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച ചില വേഷങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്, തിരിച്ചും അങ്ങനെ സംഭവിക്കാറുണ്ട്. ഹിന്ദി സിനിമയിൽ 15-20 ഓളം നടന്മാരുണ്ട്, ഇന്ത്യയിൽ 180 ചിത്രങ്ങൾ നിർമിക്കപ്പെടുന്നു. എല്ലാവർക്കും വേഷങ്ങളുണ്ട്. നമുക്കും അതുപോലൊരു വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്ന ഖേദം മാത്രമേയുള്ളൂ, അല്ലാതെ അസൂയയില്ല”.
അക്ഷയ് കുമാറിന്റെ ‘ഭൂത് ബംഗ്ല’ 2026 ഏപ്രിൽ പത്തിന് റിലീസിനൊരുങ്ങുകയാണ്. ഇതുകൂടാതെ ‘ഹേരാ ഫേരി 3’, ‘വെൽക്കം ടു ദ ജംഗിൾ’, ‘ഗോൾമാൽ 5’ എന്നിവയും അണിയറയിലുണ്ട്.






Leave a comment