ചെന്നൈ: തമിഴ്കവി ആർ.വൈരമുത്തുവിന് 2025ലെ ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
തമിഴ്നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. 1975 – ൽ അകിലൻ, 2002 – ൽ ജയകാന്തൻ എന്നിവരാണ് ഇതിനുമുൻപ് ജ്ഞാനപീഠപുരസ്കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാർ.
2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരം കൂടിയാണിത്. ഭാരതിരാജയുടെ നിഴൽകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. 50ലേറെ വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി.
ഏഴ് ദേശീയ അവാർഡുകളും ആറ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സാഹിത്യ സംഭാവനകളെ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.






Leave a comment