കൊച്ചി: മമ്മൂട്ടിയേയും മോഹൻലാലിനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസിനെച്ചൊല്ലി നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിൽ തർക്കം. നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടി ചോദിച്ചതാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്കി’നെ ചൊടിപ്പിച്ചത്. ആദ്യരണ്ടാഴ്ചയും 60% തിയേറ്റർ വിഹിതം വേണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തിയേറ്റർ ഉടമകൾ.
ആദ്യആഴ്ചയിൽ 60%, രണ്ടാം ആഴ്ചയിൽ 55 ശതമാനം, മൂന്നാം ആഴ്ചയിൽ 50% എന്നിങ്ങനെയാണ് നിലവിൽ തിയേറ്ററുകൾ നിർമാതാക്കൾക്കുനൽകുന്ന വിഹിതം. ആദ്യത്തെ രണ്ടാഴ്ചയും 60% തന്നെ തിയേറ്റർ വിഹിതം വേണമെന്നാണ് ‘പേട്രിയറ്റ്’ നിർമാതാക്കൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഫിയോക്ക്.
ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കിൽ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ് സംഘടനയുടെ വാദം. ഇപ്പോൾ തന്നെ തിയേറ്റർ വ്യവസായം നേരിടുന്ന വെല്ലുവിളികളും സംഘടന ചൂണ്ടിക്കാണിക്കുന്നു.
ഏപ്രിൽ 23-നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ കരാറിലേർപ്പെടരുതെന്ന് തിയേറ്ററുകൾക്ക് സംഘടന നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. റിലീസിന് മുന്നോടിയായി തർക്കത്തിൽ രമ്യമായ പരിഹാരത്തിലെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. നേരത്തെ, മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’ റിലീസുമായി ബന്ധപ്പെട്ടും സമാന തർക്കമുണ്ടായിരുന്നു.






Leave a comment