ഗുവാഹട്ടി: അസമിൽ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്ക്വാഡ്രൻ ലീഡർ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പൂർവേഷ് ദുരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പരിശീലന പറക്കലിനായി അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റുമാരുടെ മരണവിവരം സ്ഥിരീകരിച്ചുകൊണ്ട് വ്യോമസേന വാർത്താക്കുറിപ്പ് ഇറക്കിയത്.
അപകടം നടന്ന പ്രദേശത്തെ ദുഷ്കരമായ സാഹചര്യങ്ങൾ കാരണം വിമാനത്തിന്റെ അവശിഷ്ടങ്ങളും പൈലറ്റുമാരുടെ ഭൗതികാവശിഷ്ടങ്ങളും കണ്ടെത്തുന്നതിന് ഏറെ താമസം നേരിട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അസമിൽ വെച്ച് ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനം തകർന്നു വീണ് വീരമൃത്യു വരിച്ച ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ ഭാഗവുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകൻ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത കാര്യം അറിയില്ലായിരുന്നുവെന്നും എല്ലാം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം തങ്ങൾ അറിയുന്നതെന്നും പിതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അസമിലെ ജോർഹട്ടിൽ നിന്ന് 60 കിലോ മീറ്റർ അകലെ വെച്ചാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കഴിഞ്ഞ ദിവസം തകർന്നു വീണത്. വ്യാഴാഴ്ച രാത്രി 7.42 ഓടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിമാനം തകർന്നതായി സ്ഥിരീകരിച്ചത്. പതിവു പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
തന്റെ മകൻ രാജ്യത്തിനുവേണ്ടി സ്വയം ത്യാഗം ചെയ്തുവെന്ന് പുർവേഷിന്റെ പിതാവ് പറഞ്ഞു. ‘വ്യോമസേനയുടെ ഭാഗമാകാൻ സാധിച്ചതിൽ അവൻ ഒരുപാട് അഭിമാനിച്ചിരുന്നു. യുദ്ധവിമാനങ്ങൾ പറത്തുന്നതിലെ അനുഭവം അവൻ ചിലപ്പോഴൊക്കെ തങ്ങളുമായി പങ്കുവെക്കുമായിരുന്നു. സഹപ്രവർത്തകരെ വളരെ അധികം അവൻ ബഹുമാനിച്ചിരുന്നു’- രവീന്ദ്ര ദുരഗ്കർ പറഞ്ഞു.
നാല് വർഷത്തെ ചെറിയ കാലാവധി മാത്രമാണ് മകന് ലഭിച്ചത്. അവൻ ആഗ്രഹിച്ചത്ര കാലം രാജ്യസേവനം നടത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും തന്റെ സ്വപ്നം അവൻ സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് ദിവസം മുമ്പാണ് പുർവേഷ് കുടുംബത്തെ കണ്ട് തിരിച്ചു പോയതെന്നും പിതാവ് ഓർക്കുന്നു.
അപകടത്തിൽ രണ്ട് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരാണ് വീരമൃത്യുവരിച്ചത്. സ്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരായിരുന്നു വീരമൃത്യുവരിച്ചത്.






Leave a comment