ജെറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മോദി തനിക്ക് വെറുമൊരു സുഹൃത്ത് മാത്രമല്ലന്നും സഹോദരനാണെന്നും നെതന്യാഹു ഇസ്രയേല്‍ പാര്‍ലമെന്റില്‍ (KNESSET) നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. മോദി തങ്ങളുടെ ഉറച്ച സഖ്യകക്ഷിയാണെന്ന് പാര്‍ലമെന്റിലെ സ്പീക്കര്‍ അമീര്‍ ഒഹാന അഭിപ്രായപ്പെട്ടു. ലോകമെമ്പാടും പ്രശസ്തമായ ‘മോദി ഹഗ്’ തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
മോദി ഇസ്രയേലിന്റെ വലിയൊരു സുഹൃത്തും ഇന്ത്യ-ഇസ്രയേല്‍ സഖ്യത്തിന്റെ വലിയൊരു പോരാളിയുമാണെന്ന് നെതന്യാഹു പറഞ്ഞു. 140 കോടി ജനങ്ങളുള്ള വലിയ ശക്തിയാണ് ഇന്ത്യ. ഇസ്രയേല്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും വലുതാണെന്നും ഈ രണ്ട് ശക്തികളുടെയും സഖ്യം ഇരുരാജ്യങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിയുമായുള്ള സൗഹൃദത്തിന്റെ തുടര്‍ച്ചയെന്നോണം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും വര്‍ദ്ധിച്ചുവെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം.
സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മോദി എല്ലായിപ്പോഴും ഇസ്രയേലിനൊപ്പം നിന്ന നേതാവാണെന്നും നെതന്യാഹു പറഞ്ഞു. ലോകമെമ്പാടും യഹൂദ വിരുദ്ധത വര്‍ദ്ധിക്കുമ്പോഴും, ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോള്‍ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് ഇന്ത്യയുടേതെന്നും ഒരു കാരണവശാലും ഭീകരതയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ ‘അതിക്രൂരം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വേദന ഇന്ത്യ മറന്നിട്ടില്ലെന്നും ഇന്ത്യയുടെ അനുഭവങ്ങളുമായി ചേർത്ത് അദ്ദേഹം വിശദീകരിച്ചു. ആ പോരാട്ടത്തിൽ ഇസ്രായേൽ പൗരന്മാരും ഇരകളായിരുന്നു. ഭീകരതയെ നേരിടാൻ ഏകോപിതമായ ആഗോള നീക്കം അനിവാര്യമാണെന്നും മോദി ആഹ്വാനം ചെയ്തു.
ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഫലസ്തീൻ പ്രശ്‌നത്തിന് ഉൾപ്പെടെ പരിഹാരം കാണുന്ന നീതിപൂർവമായ സമാധാനമാണ് മേഖലയിൽ വേണ്ടത്. സംവാദങ്ങളിലൂടെയും മാനവികതയിലൂടെയും മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശേഷിയും ഇസ്രായേലിന്റെ നൂതന സാങ്കേതിക വിദ്യയും ഒത്തുചേരുന്നത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും മോദി പറഞ്ഞു.
യഹൂദസമൂഹം ഇന്ത്യയിൽ യാതൊരു വിവേചനവുമില്ലാതെയാണ് ജീവിക്കുന്നതെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തിന് തെളിവാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ഇസ്രായേൽ പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ ‘സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ’ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
അതിനിടെ, നെതന്യാഹു പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. സുപ്രീം കോടതി പ്രസിഡന്റിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി പ്രതിഷേധം അവസാനിപ്പിച്ച്, മോദി പ്രസംഗിക്കുന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലേക്ക് തിരികെ വരികയും ചെയ്തിരുന്നു.






Leave a comment