വാഷിങ്ടൺ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. വൻ ഇറക്കുമതി തീരുവകൾ (Reciprocal Tariffs) സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. നടപടിക്ക് കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറിനെതിരെ മൂന്ന് വോട്ടുകൾക്ക് കോടതി ഈ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഭരണനിർവ്വഹണ വിഭാഗം തങ്ങളുടെ അധികാരപരിധി മറികടന്നുവെന്നും നികുതി ചുമത്താനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്കാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ നികുതികൾ അത്യന്താപേക്ഷിതമാണെന്ന വാദം കോടതി തള്ളിക്കളഞ്ഞു. നടപടിക്കെതിരേ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് യുഎസ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ.
യുഎസ് സുപ്രീം കോടതിയുടെ ചരിത്രവിധി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസമായി. എന്നാല്‍, ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏര്‍പ്പെടുത്തിയ പ്രത്യേക നികുതികള്‍ തുടരുന്നതിനാല്‍ 800 കോടിയിലധികം ഡോളറിന്റെ (8 billion) ഇന്ത്യന്‍ വ്യാപാരത്തിന് ഉയര്‍ന്ന ചുങ്കം നല്‍കേണ്ടി വരും.
ഇന്ത്യ-യുഎസ് വ്യാപാര ചട്ടക്കൂടിന് കീഴില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന 18 ശതമാനം തീരുവ കോടതി വിധിയോടെ ഇല്ലാതായി. ഇതോടെ മിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ശരാശരി 3 ശതമാനം എന്ന പഴയ നികുതി നിരക്കിലേക്ക് (Most Favoured Nation level) മടങ്ങാന്‍ സാധിക്കും. വസ്ത്രങ്ങള്‍, ഐടി ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലെ കയറ്റുമതിക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് കരുതുന്ന സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍, തടി, ചെമ്പ് തുടങ്ങിയ മേഖലകളിലെ നികുതികള്‍ (Section 232 duties) കോടതി വിധിയോടെ മാറില്ല. ഇവ പ്രത്യേകമായി ഏര്‍പ്പെടുത്തിയവയായതിനാല്‍ അവ നിലനില്‍ക്കും. 2024-ലെ കണക്കനുസരിച്ച് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത 830 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ചെമ്പ്, തടി, മെഷിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും ഈ ഉയര്‍ന്ന നികുതി തുടരും. ചുരുക്കത്തില്‍, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 10 ശതമാനത്തിലധികം ഇപ്പോഴും നികുതി ഭീഷണിയിലാണ്.
സുപ്രീം കോടതി വിധിക്ക് പിന്നാലെ മറ്റ് നിയമവഴികള്‍ തേടുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ ആശ്വാസം താല്‍ക്കാലികമാകാനുള്ള സാധ്യതയുണ്ട്. അമേരിക്കന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് വരും മാസങ്ങള്‍ അതീവ നിര്‍ണ്ണായകമാണ്.







Leave a comment