കാഞ്ഞിരപ്പള്ളി: ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടതായി കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ പൊലീസിൽ പരാതി നൽകി. ഇപ്പോൾ ട്രാവൽസ് നടത്തുകയാണ് സജിമോൻ.
ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു. XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ടിക്കറ്റ് നഷ്ടപ്പെട്ടതായി കാട്ടി കോടതിയേയും സജിമോൻ സമീപിച്ചു. 20 കോടിയാണ് സമ്മാനത്തുക.
പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെ, ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി വകുപ്പിൽ സമർപ്പിച്ചു.
പരാതിയിൽ പറയുന്നതിങ്ങനെ: തന്റെ വണ്ടി വിളിച്ച് ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ നെയ്‌പാത്രം മറന്നുവച്ചു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്‌പാത്രം കുറിയറിൽ അയച്ചു കൊടുത്തു. അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചു. പിറവത്തെ കുറിയർ സ്ഥാപനത്തിൽനിന്നാണ് പാത്രം അയച്ചത്. കുറിയർ സ്ഥാപനത്തെ അറിയിച്ചെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സജിമോന്റെ മൊഴി രേഖപ്പെടുത്തി. കുറിയർ സ്ഥാപനത്തിൽ ദിവസങ്ങൾക്കു മുൻപ് പരിശോധന നടത്തി.
സജിമോൻ മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നു.
എന്നാൽ, ഒന്നാം സമ്മാനം നേടിയയാൾ ടിക്കറ്റ് ഹാജരാക്കിയതായി ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലയാളിയാണ് ടിക്കറ്റ് ഹാജരാക്കിയത്.
സജിമോന്റെ വാദങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.അതേസമയം ലോട്ടറി വകുപ്പ് പണം കൈമാറിയിട്ടില്ല തുടർനടപടികൾ കോടതിയുടെ നിർദേശാനുസരണമായിരിക്കും.







Leave a comment