തിരുവനന്തപുരം: ഉത്സവത്തിന് സാദാ വെടിക്കെട്ടിന് പകരം ഡ്രോണുകൾ ഉപയോഗിച്ചുള്ള പൂരക്കാഴ്ച വരുന്നു. നാലായിരം ഡ്രോണുകൾ ആകാശത്ത് പറന്നാണ് വിസ്മയം സൃഷ്ടിക്കുക. വർണ്ണ വിസ്മയത്തോടൊപ്പം ശബ്ദവും ഉണ്ടാകും. എ.ഐ സാങ്കേതിക വിദ്യ കൂടി ഉപയോഗപ്പെടുത്തിയാണ് ആകാശക്കാഴ്ച.
പാരിപ്പള്ളി ചാവർക്കോട് വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്‌നോളജിൽ (വി.കെ.സി.ഇ.ടി) നിന്നും പഠിച്ചിറങ്ങിയ സൂരജിന്റെ നേതൃത്വത്തിലാണ് പുതിയ സംരംഭം ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലൊരു സംരംഭം ആദ്യമാണ്.
നിരഞ്ജന്റെ സ്റ്റാർട്ട് അപ്പ് സംരംഭത്തിന് കോളേജ് പിന്തുണ നൽകുകയായിരുന്നു. കോളേജ് വളപ്പിൽ നടന്ന പരീക്ഷണം വിജയമായതിനെ തുടർന്ന് വരുന്ന വലിയ കൂനമ്പായി ക്ഷേത്രം,കൊല്ലം പൂരം എന്നിവിടങ്ങളിൽ കാണികൾക്ക് മുന്നിൽ വെടികെട്ട് തീർക്കാനിരിക്കുകയാണ് നിരഞ്ജനും സംഘവും. അപകട രഹിതമെന്ന് മാത്രമല്ല, ആസ്വാദകരവുമാണ് ഡ്രോൺ ആകാശ വിസ്മയമെന്ന് ബോദ്ധ്യമായതായി കോളേജ് ഡയറക്ടർ എസ്.സുമിത് പറഞ്ഞു.
ആകാശ വിസ്മയം നടത്താനുള്ള നിയമപരമായ അനുമതികൾ ലഭിച്ചിട്ടുണ്ട്. സംരംഭം സ്റ്റാർട്ട് അപ്പ് ഇന്ത്യയിലും, കേരളയിലും രജിസ്റ്റർ ചെയ്തു. നിലവിൽ ഡൽഹിയിലെ ഒരു കമ്പനിയാണ് ഇത്തരത്തിൽ ആകാശവിസ്മയം തീർക്കുന്നത്.







Leave a comment