കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി കസ്റ്റഡിയിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് മുസ്ലിംലീഗ് പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്‌ക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത പ്രതിയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞദിവസം പോലീസ് കേസെടുത്തതോടെ ഷിംജിത ഒളിവിൽപോയിരുന്നു. ഇവർ സംസ്ഥാനം വിട്ടതായും സൂചനകളുണ്ടായിരുന്നു. ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ശ്രമിച്ചതായും വിവരം പുറത്തുവന്നു. തുടർന്നാണ് ബുധനാഴ്ച ഉച്ചയോടെ ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമത്തിലൂടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസിൽ പരാതി നൽകാതെ യുവതി വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷണ പരിധിയിലാണ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം സ്വദേശി യു. ദീപക് (42) ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിലെ സെയിൽസ് എക്‌സിക്യൂട്ടീവായിരുന്ന ദീപക്, ജോലി ആവശ്യത്തിനായി കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വെച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന് ആരോപിച്ച് യുവതി വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഈ ആരോപണം ഉയർന്നതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും, ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ബന്ധുക്കൾ പറയുന്നു.
ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഗോവിന്ദപുരത്തെ വീട്ടിലെത്തി പോലീസ് ദീപക്കിന്റെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ വീഡിയോ വന്നത് മകനെ മാനസികമായി തകർത്തെന്നും, ചെയ്യാത്ത കുറ്റത്തിന് ദീപക്കിനെ അപമാനിക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് അച്ഛൻ മൊഴി നൽകി.
അതേസമയം, ദീപക് പയ്യന്നൂരിൽ നിന്ന് അൽ അമീൻ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നതോടെ ഷിംജിതയുടെ വെളിപ്പെടുത്തലുകൾ സംശയനിഴലിലായി. ദീപക് ചതിയിൽപ്പെട്ടതാണെന്ന വാദത്തിന് ബലം നൽകുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബസിൽ ദീപക് മോശമായി പെരുമാറിയെന്ന ഷിംജിതയുടെ വീഡിയോയിലെ ആരോപണങ്ങൾ ബസ് ജീവനക്കാർ പൂർണ്ണമായും തള്ളി. ബസിനുള്ളിൽ അന്ന് അസ്വാഭാവികമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. ഷിംജിത ബസിൽ കയറി ഒരു മിനിറ്റിനു ശേഷമാണ് ദീപക് ബസിൽ കയറുന്നത്. ഇവർ തമ്മിൽ ബസിനുള്ളിൽ വച്ച് തർക്കങ്ങളോ ബഹളങ്ങളോ നടന്നതായി ദൃക്‌സാക്ഷികളുമില്ല.
ഷിംജിതയുടെ സോഷ്യൽ മീഡിയ വിചാരണയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമാണ് നിരപരാധിയായ ഒരു യുവാവിന്റെ ജീവനെടുത്തതെന്ന വികാരം ശക്തമാണ്. വരും ദിവസങ്ങളിൽ ബസിലുണ്ടായിരുന്ന കൂടുതൽ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതോടെ ഷിംജിതയ്ക്ക് മേലുള്ള കുരുക്ക് ഇനിയും മുറുകും.
യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലൂടെ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഫോണിലെ വീഡിയോ നശിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം പൊലീസ് നിർദേശം നൽകി.






Leave a comment